കോട്ടയം: റബറിന് പിറകേ ഏലം, കുരുമുളക് വിലയും ഇടിഞ്ഞത് നാണ്യ വിളകൾ കൃഷി ചെയ്യുന്ന കർഷകരുടെ വയറ്റത്തടിച്ചു.
കിലോയ്ക്ക് 180 രൂപ റെക്കാഡിട്ട ആർ.എസ്.എസ് 4 ഇനം റബർ വില 145ൽ എത്തി.(ആർ.എസ്.എസ് 5- 140). ഒരു കിലോ റബർ ഉദ്പാദിപ്പിക്കാൻ 200 രൂപ ചെലവ് വരുമ്പോഴാണ് കൈ പൊള്ളിക്കുന്ന ഈ വിലത്തകർച്ച. സാധാരണ മഴ സീസണിൽ വെട്ട് കുറവായതിനാൽ ഡിമാൻഡ് കൂടി വിലയും ഉയരുന്ന പതിവ് തെറ്റിച്ച് ഇക്കുറി വില നിലംപൊത്തുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിന്റെ തുടർച്ചയായി ആഭ്യന്തര വില ഇടിക്കാൻ വിപണിയിൽ ഇടപെട്ട ടയർ കമ്പനികളം ഷീറ്റ് എടുക്കാതെ വന്നതോടെ വില പിന്നെയും താഴ്ന്നു. ഈ പ്രവണത തുടർന്നാൽ റബർ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാവുമെന്നാണ് കർഷകർ പറയുന്നത്.
ടയർ കമ്പനികൾക്ക് വേണ്ടാതായതോടെ വ്യാപാരികളും ഷീറ്റ് എടുക്കാതായി. പല കടകളും ഇതോടെ അടഞ്ഞു. ആഭ്യന്തര വിപണിയിൽ ചരക്കില്ലെന്ന പ്രചാരണം ശക്തമാക്കി അന്താരാഷ്ട്ര വില കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ റബർ ഇറക്കുമതിക്കുള്ള ഗൂഢശ്രമമാണ് ടയർ കമ്പനികൾ നടത്തുന്നതെങ്കിലും ഇതിനെതിരെ ഒന്നും ചെയ്യാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല.
150 രൂപ വിപണി വില വച്ച റബർ സബ്സിഡി കുറഞ്ഞു പോയെന്ന പരാതി ശക്തമായതോടെയാണ് സർക്കാർ 200 ആക്കി ഉയർത്തിയത്. ആദ്യ സബ്സിഡി തുകയിലും വില താഴ്ന്നത് ചെറുകിട കർഷകരെ ഞെട്ടിച്ചിരിക്കുകയാണ്.
കുരുമുളകിന് ഡിമാൻഡില്ല.
ഓണം സീസണിൽ ഡിമാൻഡ് കൂടി കുരുമുളക് വില ഉയരേണ്ടതാണ്. എന്നാൽ ക്വിന്റലിന് 200 രൂപയാണ് കുറഞ്ഞത്. ഇറക്കുമതി തോത് കൂട്ടാനുള്ള ശ്രമവും ഇതിനിടെ ആരംഭിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന കുരുമുളക് മൂല്യ വർദ്ധിത ഉത്പന്നമായി കയറ്റുമതി ചെയ്യാനേ കേന്ദ്ര സർക്കാർ അനുമതി ഉള്ളുവെങ്കിലും നിയമവിരുദ്ധമായി ഇന്ത്യയിൽ തന്നെ വിറ്റഴിക്കുകയാണ് . കുരുമുളക് വില ഇടിക്കുന്ന ഈ നടപടിക്കെതിരെ ബന്ധപ്പെട്ടവർ ഒന്നും ചെയ്യുന്നില്ല.
ഏലംവിലയും നിലംപൊത്തി.
ഏലം കൂടിയ വില കിലോയ്ക്ക് 950 രൂപയാണ്. 1500 രൂപയെങ്കിലും കിട്ടിയാലേ പിടിച്ചു നിൽക്കാൻ കഴിയൂ എന്നാണ് കർഷകർ പറയുന്നത്. കീടനാശിനിയുടെയും വളത്തിന്റെയും വിലയും കൂലിച്ചെലവും കൂടിയതോടെ ചെലവ് കാശ് കിട്ടുന്നില്ലെന്ന് കർഷകർ പറയുന്നു. ഇതിന് പുറമേയാണ് മഴക്കാലത്തെ അഴുകൽ രോഗവും. അഴുകൽ ഏലച്ചെടിയെ ദോഷകരമായി ബാധിക്കുന്നതിനാൽ ഉത്പാദനം കുറയും. രാസ കീടനാശിനി ഉപയോഗിച്ചാലേ രോഗ പ്രതിരോധമാകൂ. എന്നാൽ അതുപയോഗിച്ചാൽ ഏലക്ക ലേലത്തിൽ പോകില്ല .ഇതിനാൽ തലയിൽ കൈ വച്ചിരിക്കാനേ കർഷകർക്ക് കഴിയുന്നുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |