മുണ്ടക്കയം. പ്രളയബാധിത കുടുംബങ്ങൾക്ക് നേരെ ബാങ്കുകൾ ഉയർത്തുന്ന ജപ്തി ഭീഷണിയെ ചെറുത്ത് തോല്പിക്കുമെന്ന് കെ.റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ പറഞ്ഞു. ജപ്തി ഭീഷണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രളയ ബാധിതരുടെ അതിജീവന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ കൂട്ടിക്കൽ വില്ലേജ് ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരും ദുരിതമനുഭവിക്കുന്നവരുമായ ജനങ്ങളാണ് എല്ലായിടത്തും ജപ്തി ഭീഷണി നേരിടുന്നത്. സഹകരണ സംഘങ്ങളിൽ തട്ടിപ്പ് നടത്തിയ രാഷ്ട്രീയക്കാരും ബാങ്കുകളിൽ നിന്ന് കോടികൾ തട്ടിയെടുത്തവരും നാട്ടിൽ സ്വതന്ത്രമായി വിലസുമ്പോഴാണ് ഈ ക്രൂരതയ്ക്ക് സർക്കാർ മൗനാനുവാദം നൽകുന്നത്. ഈ അനീതിയെ ചോദ്യം ചെയ്യാനും ചെറുത്തും തോല്പിക്കാനും ജനങ്ങൾ സംഘടിതരായി മുന്നോട്ട് വരികയാണ് എന്നും അദ്ദേഹം പറഞ്ഞു. പ്രളയ ബാധിത മേഖലയായ കൂട്ടിക്കൽ,കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലെ ബാങ്ക് വായ്പയുടെ പേരിലുള്ള ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്നും വായ്പകൾ സർക്കാർ ഏറ്റെടുക്കണമെന്നും അതിജീവന കൂട്ടായ്മ ആവശ്യപ്പെട്ടു. കൺവീനർ ബെന്നി ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഗോപി മാടപ്പാട്ട്, രക്ഷാധികാരി വി.പി കൊച്ചുമോൻ, കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി വനിതാ കൺവീനർ ശരണ്യ രാജ്, കൃഷ്ണൻകുട്ടി, കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി അംഗം മിനി കെ.ഫിലിപ്പ്, മുരളീധരൻ, കെ.കെ ഷാജൻ, പത്മാവല്ലി ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |