കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ തനിമനിലനിറുത്തി ശാസ്ത്രീയമായി സംരക്ഷിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവന്റെ ഉറപ്പ് . പണമില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയതോടെയാണ് ഏറ്റുമാനൂർ എം.എൽഎ കൂടിയായ മന്ത്രിയുടെ ഇടപെടൽ. ' കേരളകൗമുദി വാർത്ത ശ്രദ്ധയിൽ പെട്ടിരുന്നു. കാലപ്പഴക്കത്താൽ മങ്ങിയ ചുമർചിത്രങ്ങൾ പ്രശസ്തകലാകാരന്മാരെ ഉപയോഗിച്ചു പാരമ്പര്യ തനിമ നിലനിറുത്തി സംരക്ഷിക്കാനാണ് സാംസ്കാരിക വകുപ്പ് ഉദ്ദേശിക്കുന്നത്. ചുമർചിത്രങ്ങൾ ചെയ്യുന്ന നിരവധി കലാകാരനമാർ ലളിതകലാ അക്കാഡമിയുമായി ബന്ധപ്പെട്ടുണ്ട്., ആറന്മുള വാസ്തുവിദ്യാ പഠന കേന്ദ്രത്തിലുമുണ്ട്. ഇവരെ ഉപയോഗിച്ചാകും ചെയ്യുക. ഡി.പി.ആർ നൽകാൻ സാംസ്കാരിക വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്. പുരാവസ്തു വിദഗ്ദ്ധരും കലാകാരന്മാരും ഉൾപ്പെടുന്ന വിദഗ്ദ്ധസമിതിയുടെ മേൽനോട്ടത്തിലാകും സംരക്ഷണം .
ഏറ്റുമാനൂർ മണ്ഡലത്തിലുള്ള വാസുദേവപുരം ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ പ്രകൃതിദത്ത ചായങ്ങൾക്കു പകരം രാസവസ്തുക്കൾ ഉപയോഗിച്ച് നവീകരിച്ചുവെന്നത് കേരളകൗമുദി വാർത്തയിലൂടെയാണ് അറിഞ്ഞത്. പാരമ്പര്യ തനിമ നിലനിറുത്തിയേ ചുമർചിത്രങ്ങളും മറ്റും സംരക്ഷിക്കാവൂ എന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ച കാർത്തിക തിരുനാൾ മഹാരാജാവിന്റെ ഭരണ കാലത്ത് കരിക്കാട് രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ വരച്ചതെന്ന് കരുതുന്നു . നിറക്കൂട്ടുകൾ മങ്ങിയതോടെ 1952ൽ നവീകരിച്ചു. വിളക്കിൽ നിന്നുള്ള പുകയും മെഴുക്കും പുരണ്ടതും മേൽക്കുരയിലൂടെ മഴവെള്ളം ഒലിച്ചിറങ്ങിയതുമാണ് സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്തിയത്. ഇത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് പരാതി നൽകിയിരുന്നു.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറയുന്നു.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ പരിശോധിച്ച് പ്രൊജക്ട് റിപ്പോർട്ട് നൽകാൻ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തോട് ആവശ്യപ്പെട്ടിരുന്നു. ബോർഡ് എഞ്ചിനീയർമാരുമായി ചർച്ചചെയ്തു. വലിയ സാമ്പത്തിക ബാദ്ധ്യത വരുന്ന പദ്ധതിയാണ്. ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായതിനാൽ ഏറ്റെടുത്തു നടത്താനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |