കോട്ടയം . സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികളുടെ മത്സരങ്ങളിൽ മികവുറ്റ നേട്ടവുമായി ഒളശ്ശ ഗവൺമെന്റ് അന്ധ വിദ്യാലയം. ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനത്താണ് സ്കൂൾ. സ്പെഷ്യൽ സ്കൂൾ കലോത്സവങ്ങളിലെ പതിവ് നേട്ടം ഇത്തവണയും ആവർത്തിക്കാനാണ് ശ്രമം. അതിൽ വിജയം കണ്ടുതുടങ്ങിയതിന്റെ ആഹ്ലാദത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും.
വിസ്മയിപ്പിച്ച് വിസ്മയ.
ഉദ്ഘാടന ചടങ്ങിൽ സ്വാഗത ഗാനം പാടി ഏവരുടെയും മനം കവർന്ന വിസ്മയ ഇന്നലെയും താരമായി. യു.പി വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടി വിസ്മയയിലൂടെയാണ് ഒളശ്ശ സ്കൂൾ അക്കൗണ്ട് തുറന്നത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് വിസ്മയ. സ്കൂളിലെ ചിട്ടയായ പരിശീലനമാണ് വിജയത്തിന് പിന്നിൽ. ചെറുപ്പം മുതലേ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മണിമല മുണ്ടിക്കൽ വിലസൻ - പ്രിയ ദമ്പതികളുടെ മകളാണ്. സഹോദരി വിശാഖ. ദേശഭക്തിഗാനം യു.പി വിഭാഗത്തിൽ വിസ്മയയുടെ ടീം എ ഗ്രേഡ് നേടി. മാപ്പിളപ്പാട്ടിലും പങ്കെടുത്തു.
ലക്ഷ്മി 'പ്രിയം'.
ശാസ്ത്രീയ സംഗീതം ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ലക്ഷ്മിപ്രിയ ഒളശ്ശ സ്കൂളിന്റെ പ്രിയങ്കരിയായി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ലക്ഷ്മി ഏഴു വർഷമായി മാതംഗി സത്യമൂർത്തിയുടെ കീഴിൽ പാട്ട് പഠിക്കുന്നുണ്ട്. അയ്മനം കൊറ്റേത്ര വീട്ടിൽ ബിജുകുമാർ - സ്മിത ദമ്പതികളുടെ ഏകമകളാണ്. അച്ഛൻ അപകടത്തിൽ മരിച്ചു. അമ്മ എം. ജി യൂണിവേഴ്സിറ്റി പരീക്ഷാഭവനിൽ ഉദ്യോഗസ്ഥയാണ്. കവിതാലാപനത്തിലും പങ്കെടുത്ത ലക്ഷ്മി, മുരുകൻ കാട്ടാക്കടയുടെ രേണുക എന്ന കവിതയാണ് ആലപിച്ചത്. ഹൈസ്കൂൾ ദേശഭക്തിഗാനത്തിലും ഒളശ്ശ ഗവ.അന്ധവിദ്യാലയം ഒന്നാം സ്ഥാനം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |