ചുറ്റുവട്ടം . വി ജയകുമാറിന്റെ പ്രതിവാര പംക്തി.
കുട്ടി പൊലീസ് ഏമാന്മാർ റിട്ടയർമെന്റിന്റെ പടിവാതിൽ എത്തിനിൽക്കുന്ന ഹെഡ് മൂത്ത് ഗ്രേഡ് എസ് ഐമാരായി മാറിയവരെ പ്രായത്തിന്റെ ബഹുമാനം പോലും നൽകാതെ പീഡിപ്പിക്കുകയാണെന്ന് പരാതി. കേട്ടാൽ അറയ്ക്കുന്ന തെറി ജൂനിയർ ഏമാന്മാരിൽനിന്ന് സ്ഥിരമായി കേട്ട് ചെവി അടിച്ചുപോയെന്നാണ് പലരും പറയുന്നത്. പത്തുവർഷത്തിൽ താഴെ സർവീസേയുള്ളൂവെങ്കിലും നേരിട്ട് എസ് ഐ ആയി പത്തുവർഷമെത്തും മുമ്പ് സി ഐ ആയി മാറിയവർ അച്ഛന്റെ പ്രായമുള്ള പൊലീസുകാരെയും റിട്ടയർമെന്റിന് തൊട്ടുമുമ്പ് ഗ്രേഡ് എസ് ഐ മാരായവരെയും തട്ടിക്കളിക്കുകയാണ്. ആവശ്യത്തിന് അവധി ഉണ്ടെങ്കിലും നൽകില്ല.
ഒരു വർഷം 25 കാഷ്വൽ ലീവ് ഉണ്ടെങ്കിലും ജോലി തിരക്ക് നിരത്തി പത്ത് അവധി പോലും നൽകില്ല. അവധി അപേക്ഷ നൽകിയാലും നിസാരകാരണം പറഞ്ഞു നിരസിക്കും. അവധി എടുത്തില്ലെങ്കിൽ അത് കാശാക്കി മാറ്റാനും കഴിയില്ല. നേരിട്ടു മുട്ടാൻ ധൈര്യമില്ലാത്തതിനാൽ കുട്ടി ഏമാന്മാരുടെ പീഡനം സഹിക്കാതെ മൂത്തവർ പലരും വി ആർ എസ് എടുത്ത് കാക്കി അഴിക്കുന്നു. അതിന് കഴിയാത്തവർ ആത്മഹത്യയിൽ അഭയം തേടുന്നു. സമീപകാലത്ത് പൊലീസ് സേനയിൽ നിന്ന് വി ആർ എസ് എടുത്തവരും ആത്മഹത്യചെയ്തവരുമായ സീനിയർ പൊലീസുകാരുടെ എണ്ണം വർദ്ധിച്ചുവെന്നാണ് കണക്കുകൾ നിരത്തി ഒരുന്നത പൊലീസ് ഏമാൻ പറഞ്ഞത്.
സഹപ്രവർത്തകരായ ഉദ്യോഗസ്ഥരോട് പ്രായത്തിന്റെ ബഹുമാനം പോലും നൽകാതെ വാ തുറന്നാൽ അറക്കുന്ന തെറി പറയുകയും പീഡിപ്പിക്കുകയും ചെയ്യുന്ന യുവപൊലീസ് ഉദ്യോഗസ്ഥർ ഏറുന്ന സേനയിൽ നിന്ന് പൊതുജനത്തോടുള്ള സമീപനത്തെക്കുറിച്ച് കൂടുതൽ വിവരിക്കണോ. വിദ്യാഭ്യാസം ഉള്ളവർ സേനയിൽ ഏറെയായിട്ടും ഇന്നും പൊലീസ് ഏമാൻമാരുടെ സ്വഭാവത്തിന് മാറ്റം വന്നിട്ടില്ല. ഡി ജി പിയിൽ തുടങ്ങുന്ന പീഡനം സാദാ കോൺസ്റ്റബിൾ തലം വരെ നീളുന്നു. തെറിയും അതുപോലെയാണ്. ചില വനിതാ ഏമാനത്തികളും തെറി വിളിക്കുന്നതിൽ മുൻപന്തിയിലാണ്. പുരുഷന്മാരായ സീനിയർ ഉദ്യോഗസ്ഥരെ ചീത്തവിളിക്കുന്നത് ഇക്കൂട്ടർക്ക് ഹോബിയാണ്. ഉത്തരേന്ത്യയിൽ നിന്നു വരുന്നവർ ഇക്കാര്യത്തിൽ മുന്നിലാണ്. മലയാളത്തിൽ തിരിച്ച് തെറി പറഞ്ഞ് ആശ്വസിക്കാമെന്ന് കരുതേണ്ട. മലയാളം തെറിയിലും ഇവർ എക്സ്പേർട്ടാണ്. കാക്കി ഇട്ടാൽ ബാധ കേറുംപോലെയാണ് പലരുടെയും പെരുമാറ്റം. ഇതിൽ സഹപ്രവർത്തകരെന്നോ പൊതുജനമെന്നോ വ്യത്യാസമില്ല. ഇത്തരക്കാരെ നിലക്കു നിറുത്താൻ മുളയിലേ നുള്ളാൻ വല്യ ഏമാന്മാർ തയ്യാറാകണം. അതല്ലാതെ നാട്ടുകാരുടെ നെഞ്ചത്തു കയറിയതിന്റെ ദൃശ്യങ്ങൾ വൈറലായ ശേഷം മനസില്ലാമനസോടെയുള്ള അച്ചടക്ക നടപടി കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ലെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |