ഈരാറ്റുപേട്ട. ഈരാറ്റുപേട്ട- വാഗമൺ റോഡിന്റെ നിർമ്മാണം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. റോഡിന്റെ നിലവിലെ അവസ്ഥയിൽ കോടതി ആശ്ചര്യം രേഖപ്പെടുത്തി. ജില്ലാ പഞ്ചായത്ത് അംഗമായ അഡ്വ.ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. 2016-ൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 64 കോടി രൂപ അനുവദിച്ച് ഉന്നത നിലവാരത്തിൽ റോഡ് നവീകരിക്കാൻ അനുമതി ലഭിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കൽ നടപടികളിലുണ്ടായ കാലതാമസം മൂലം പദ്ധതി നടപ്പാക്കാൻ സാധിക്കാതെ വന്നു. നിലവിലുള്ള റോഡ് വീതി കൂട്ടി ടാർ ചെയ്യുന്നതിന് 19.90 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിച്ചു. എന്നാൽ തീക്കോയി വരെ ഭാഗികമായി മാത്രമേ ടാറിങ് നടന്നുള്ളൂ. കഴിഞ്ഞ ദിവസം കാരികാട് ടോപ്പിനും വഴിക്കടവിനും ഇടയിലായി സംരക്ഷണ ഭിത്തി തകർന്നിരുന്നു.
ടൂറിസത്തിനും പ്രതിസന്ധി
വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്കും തീർത്ഥാടന കേന്ദ്രങ്ങളായ കുരിശുമല, മുരുകൻമല, തങ്ങൾപാറ എന്നിവിടങ്ങളിലേക്കും ദിവസേന ആയിരത്തിലധികം പേരാണ് ഇതുവഴി കടന്നുപോകുന്നത്. ടൂറിസം സീസണായ ഡിസംബർ - ജനുവരി മാസങ്ങളിലാണ് കൂടുതൽ പേർ ഈ വഴി ആശ്രയിക്കുന്നത്. 2022 ഫെബ്രുവരി 15ന് റോഡ് നിർമ്മാണം ഏറ്റെടുത്ത കരാർ കമ്പനി ആഗസ്ത് 24ന് മുൻപായി നിർമ്മാണം പൂർത്തീകരിക്കണമെന്നായിരുന്നു കരാറെങ്കിലും ഇതുവരെയായും അതിനുള്ള നടപടി കരാറുകാരനിൽ നിന്നും ഉണ്ടായിട്ടില്ല. കാലാവസ്ഥ അനുകൂലമായ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നിർമ്മാണം നടത്തിയില്ലെങ്കിൽ റോഡിന്റെ അവസ്ഥ കൂടുതൽ ശോചനീയമാകും. വിനോദസഞ്ചാരികളും, വിദ്യാർത്ഥികളും ആശുപത്രി ആവശ്യങ്ങൾക്കും മറ്റുമായി നിരവധി ആളുകളും സഞ്ചരിക്കുന്ന സംസ്ഥാനപാതയിലൂടെ വാഹനങ്ങൾക്ക് സുഗമമായി പോകാൻ പറ്റില്ല. തകർന്ന സഞ്ചാരപാത ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് വലിയ തിരിച്ചടിയാകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |