കോട്ടയം . ചുരുങ്ങിയകാലം കൊണ്ട് കലയുടെയും, കാഴ്ചയുടെയും പറുദീസയായി മാറിയ മറവൻതുരുത്തിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് കൂടുതൽ കരുത്തേകാൻ ഒരു കോടി രൂപ കൂടി അനുവദിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ. ഫ്ലോട്ടിംഗ് ബോട്ട് ജെട്ടി ഉൾപ്പെടെയുള്ളവയ്ക്കാണ് ഇത്തവണ തുക വകയിരുത്തിയത്. ആറ്റുവേലക്കടവ്, തുരുത്തമ്മ തൂക്കുപാലം എന്നിവിടങ്ങളിലാണ് ഫ്ലോട്ടിംഗ് ബോട്ട് ജെട്ടി വരിക. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. സംസ്ഥാന ഉത്തരവാദിത്ത ടൂറിസത്തിന്റെ ആഭിമുഖ്യത്തിൽ കുലശേഖരമംഗലം ഉത്തരവാദിത്ത ടൂറിസം ക്ലബ് എല്ലാ മാസവും പാട്ടുകൂട്ടവും നാട്ടുചന്തയും ഇത്തിപ്പുഴയിൽ എന്ന പരിപാടിയ്ക്ക് രൂപം കൊടുത്തിരിക്കുകയാണ്. ആദ്യ പരിപാടി 14 ന് ഉച്ചക്കഴിഞ്ഞ് 2 30 മുതൽ രാത്രി 8 വരെ നടക്കും. നാട്ടിലെ കർഷകരുടെ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി അൻപതോളം സ്റ്റാളുകളാണ് ഇത്തിപ്പുഴയുടെ തീരത്ത് ഒരുക്കുക. നാട്ടുചന്തയോടൊപ്പം കലാപരിപാടികളും ശിക്കാര വള്ള യാത്രയും നടക്കും.
ആഗോള ശ്രദ്ധ നേടുന്ന തുരുത്ത്.
വേറിട്ട ടൂറിസം പ്രവർത്തനത്തിലൂടെ ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടുകയാണ് മറവൻതുരുത്ത്. അരിവാൾതോട്, കൂട്ടുമ്മേൽ മൂഴിക്കൽ (ആർട്ട് സ്ട്രീറ്റ്), മൂഴിക്കൽ വായനശാല എന്നിവ മറവൻതുരുത്തിലെ അംഗീകൃത ടൂറിസം കേന്ദ്രങ്ങളാണ്. വീടിന്റെയും പുരയിടത്തിന്റെയും മതിലുകളിൽ ചിത്രങ്ങൾ വരച്ച് അതിമനോഹര കാഴ്ചയൊരുക്കി സഞ്ചാരികളെ ആകർഷിക്കുകയാണ് മറവൻതുരുത്ത്. പഞ്ഞിപ്പാലം, മൂഴിക്കൽ വായനശാല എന്നിവിടങ്ങളാണ് കയാക്കിംഗ് സ്റ്റാർട്ടിംഗ് പോയിന്റുകൾ. അരിവാൾത്തോടിന്റെ മനോഹാരിതയും ഗ്രാമീണക്കാഴ്ചകളും ആസ്വദിച്ച് യാത്ര ചെയ്യാം. സൂര്യോദയവും സൂര്യാസ്തമയവുമാണ് പ്രധാന ആകർഷണങ്ങൾ. ഡിസംബർ, ജനുവരി മാസങ്ങളിലാണ് സഞ്ചാരികളുടെ തിരക്ക്.
മറവൻതുരുത്തിന്റെ ടൂറിസം വികസനത്തിന് ഫണ്ട് അനുവദിച്ചതിൽ സന്തോഷമുണ്ട്. വാട്ടർ സ്ട്രീറ്റ്, ആർട്ട് സ്ട്രീറ്റ് പദ്ധതികൾ വിജയം കണ്ടു.
ടി കെ സുവർണ്ണൻ (ഉത്തരവാദിത്ത ടൂറിസം ക്ലബ് പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |