കോട്ടയം . എം ജി സർവകലാശാലയുടെ ഗസ്റ്റ് ഹൗസ് മുറികൾ വാടകയ്ക്ക് കൊടുക്കുന്നതിലും വ്യാപക ക്രമക്കേട്. വാടകത്തുക പ്രത്യേകം രജിസ്റ്ററിൽ സൂക്ഷിക്കുകയോ ബാങ്കിൽ നിക്ഷേപിക്കുകയോ ചെയ്യാതെ തട്ടിയെടുക്കുന്നുവെന്നാണ് ഓഡിറ്റിൽ കണ്ടെത്തിയത്. രസീതിലുള്ള തുകയിൽ 47350 രൂപ യൂണിവേഴ്സിറ്റിയിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തി. കൂടാതെ രസീത് നൽകാതെയും വാടക പിരിക്കുന്നുണ്ടെന്ന സംശയവും ബലപ്പെട്ടു. രസീതിൽ 26,250 രൂപയുണ്ടെങ്കിലും തുക ബാങ്കിലടയ്‌ക്കാതെ മുക്കിയെന്നാണ് കണ്ടെത്തൽ . പ്രത്യേക ക്യാഷ് ബുക്കും തയ്യാറാക്കാറില്ല. 2019 - 2021 വരെയുള്ള സാമ്പത്തിക വർഷത്തെ വാടകയിലാണ് ക്രമക്കേട്. ഗസ്റ്റ് ഹൗസുകൾക്കുള്ള പെറ്റി ചെലവുകൾക്കുള്ള തുക വാടകയിലൂടെയാണ് കണ്ടെത്തേണ്ടത്. എന്നാൽ ചെലവുകളുടെ ബില്ലുകളും രജിസ്റ്ററും പോലുമില്ല. രേഖ സമർപ്പിക്കാതെ പണം തട്ടിയെടുക്കുകയാണെന്നും കണ്ടെത്തി. ഇതു സംബന്ധിച്ചുള്ള ഓഡിറ്റ് എൻക്വയറിക്കും മറുപടി നൽകിയില്ല. തുക തിരിച്ചടയ്ക്കാത്തതിന് വിശദീകരണം നൽകണമെന്നും ശുപാർശയുണ്ട്.
ഓഡിറ്റ് നിർദ്ദേശങ്ങൾ.
വാടകയുടെ വരവ് ചെലവ് കണക്കിന് പ്രത്യേക കാഷ് ബുക്ക്, രജിസ്റ്റർ എന്നിവ വേണം.
രസീതുകൾ, മറ്റ് രേഖകൾ എന്നിവ എസ്റ്റേറ്റ് വിഭാഗം പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം.
രസീത് ബുക്കുകളുടെ സ്റ്റോക്ക് രജിസ്റ്റർ എസ്റ്റേറ്റ് വിഭാഗത്തിൽ എഴുതി സൂക്ഷിക്കണം.
രസീത് തുക അതത് ദിവസം ഫിനാൻസ് ഓഫീസറുടെ അക്കൗണ്ടിലടയ്‌ക്കണം.
യു ഡി എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് പറയുന്നു.
എം ജി സർവകലാശാല നാഥനില്ലാക്കളരിയായതിന്റെ തെളിവുകളാണ് ദിവസവും പുറത്തുവരുന്നത്. സർവകലാശാലയെ വെള്ളാനകളാക്കുകയാണ് ഒരു സംഘം. കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |