കോട്ടയം: ഹോട്ടൽ ഭക്ഷണത്തിലെ വിഷബാധ കാരണം മരണം വരെയുണ്ടായതിനിടെ, പാമ്പാടി, കറുകച്ചാൽ, ചമ്പക്കര, പരുത്തി മൂട് എന്നിവിടങ്ങളിൽ 60 കന്നുകാലികൾക്കും ഭക്ഷ്യവിഷബാധ. പാമ്പാടി ഈസ്റ്റ് ഓർവയൽ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നിന്ന് വാങ്ങിയ കെ.എസ് കാലിത്തീറ്റ നൽകിയ പശുക്കളാണ് അവശനിലയിലായത്. കഴിഞ്ഞ 27നാണ് കാലിത്തീറ്റ ലോഡെത്തിയത്. ആഴ്ചയിൽ 100 ചാക്ക് കാലിത്തീറ്റയാണ് ഇവിടെ നിന്ന് വിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വാങ്ങിയ കാലിത്തീറ്റയിൽ നിന്നാണ് പശുക്കൾക്ക് വിഷബാധയേറ്റത്.
വയറിളക്കം, ഉറക്കം തൂങ്ങിനിൽക്കൽ, തീറ്റയെടുക്കാതിരിക്കുക, പാലുത്പാദനത്തിലുണ്ടായ കുറവ് തുടങ്ങിയ ലക്ഷണങ്ങളാണ് പശുക്കൾ പ്രകടിപ്പിച്ചത്. ഇതോടെ ക്ഷീരകർഷകരും ആശങ്കയിലായി. തുടർന്നാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. തുടർന്ന് മരുന്ന് നൽകിയെങ്കിലും തളർച്ചയും അവശതയും മാറിയിട്ടില്ല. 28 കർഷകരുടെ പശുക്കൾക്കാണ് വിഷബാധയേറ്റത്
രാവിലെ മാത്രം 900 ലിറ്റർ പാൽ അളക്കുന്ന ക്ഷീര സംഘമാണ് പാമ്പാടി ഈസ്റ്റ് ഓർവയൽ. എന്നാൽ ഭക്ഷ്യ വിഷബാധ മൂലം പാലിന്റെ അളവ് 600 ലിറ്ററായി കുറഞ്ഞു. ക്ഷീരസംഘം പ്രസിഡന്റ് സജികുമാറിന്റേതുൾപ്പെടെയുള്ള പശുക്കൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കാലിത്തീറ്റ നിർമ്മാണത്തിലെ അപാകതയാവാം ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്ന് ക്ഷീരവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആഴ്ചയിൽ വിൽക്കുന്നത് നൂറുചാക്ക്
ഭക്ഷ്യവിഷബാധയേറ്റ പശുക്കൾ- 60
ദുരിതത്തിലായ കർഷകർ- 28
ആഴ്ചയിൽ വിൽക്കുന്ന തീറ്റ- 100 ചാക്ക്
പാമ്പാടി ഈസ്റ്റ് ഓർവയിൽ രാവിലെ അളക്കുന്ന പാൽ- 900 ലിറ്റർ
ഭക്ഷ്യ വിഷബാധയ്‌ക്ക് ശേഷം- 600 ലിറ്റർ
കാലിത്തീറ്റ ബാച്ച് പിൻവലിച്ചു
കെ.എസ് കാലിത്തീറ്റയുടെ വേദഗിരിയിലെ പ്ളാന്റിൽ നിന്ന് ഉദ്യോഗസ്ഥരെത്തി ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമായ ബാച്ച് മുഴുവനായി പിൻവലിച്ചു. പകരം പുതിയ കാലിത്തീറ്റ എത്തിക്കും. പൂർണമായും ചികിത്സാ സഹായവും മറ്റ് നഷ്ടപരിഹാരവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്
'50 വർഷത്തിന് മുകളിലായി ഇവിടെ നിന്ന് കാലിത്തീറ്റ വാങ്ങുന്നിണ്ട്. ആദ്യമായാണ് ഇത്തരത്തിലൊരു അനുഭവം''.
- സജികുമാർ,
ക്ഷീര സംഘം പ്രസിഡന്റ്
'മൃഗസംരക്ഷണ വകുപ്പിന്റെ മുഴുവൻ സേവനവും കർഷകർക്ക് ലഭ്യമാണ്. കമ്പനി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു''.
- ഡോ. ഷാജി പണിക്കശേരി,
ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |