കോഴിക്കോട്: ഈദ്ഗാഹുകളോ പള്ളികളിലെ പെരുന്നാൾ നിസ്കാരങ്ങളോ ഇല്ലാതെ കൊവിഡ് കാലത്തെ രണ്ടാമത്തെ ചെറിയ പെരുന്നാളിനെ വ്രത ശുദ്ധിയോടെ എതിരേറ്റ് വിശ്വാസികൾ. മാസപ്പിറവി കാണാഞ്ഞതിനാൽ റംസാൻ മുപ്പത് പൂർത്തിയാക്കിയാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഒത്തുചേരലുകൾ ഒഴിവാക്കി ആഘോഷം വീടുകളിലൊതുങ്ങും. കഴിഞ്ഞ വർഷത്തെ രണ്ട് പെരുന്നാൾ ആഘോഷങ്ങളും വീടുകളിലായിരുന്നു. കൊവിഡ് വ്യാപനം കുറവായതിനാൽ കഴിഞ്ഞ തവണ അയൽവീടുകളിലൊക്കെ സന്ദർശനം നടത്തിയിരുന്നെങ്കിലും ഇത്തവണ പുറത്തിറങ്ങാനാവാത്ത നിയന്ത്രണങ്ങളാണ്. പള്ളികൾ അടച്ചതിനാൽ പെരുന്നാൾ നമസ്‌കാരവും വീടുകളിൽ തന്നെ. റംസാനിലെ അവസാന പത്തു നാളുകളിൽ പള്ളികളിലെ ഭജനമിരിക്കൽ ഇത്തവണയും കഴിഞ്ഞില്ല. ഇരുപത്തിയേഴാം രാവിലും വീടുകളിൽ തന്നെയായിരുന്നു പ്രാർത്ഥനാ മുറികൾ. റംസാൻ ആരംഭത്തിൽ
നിയന്ത്രണം കുറവായതിനാൽ പള്ളികളിൽ പ്രാർത്ഥന നടത്താൻ കഴിഞ്ഞതിന്റെ സന്തോഷം വിശ്വാസികളിലുണ്ട്.
ആഘോഷത്തിന് പൊലിമ കുറവെങ്കിലും കുട്ടികളും മുതിർന്നവരും പതിവുപോലെ മെെലാഞ്ചി ചോപ്പണിഞ്ഞു. ലോക്ക്ഡൗണിൽ കടകൾ അടഞ്ഞതിനാൽ തൊടിയിലെ മെെലാഞ്ചിയില അരച്ചായിരുന്നു കെെകളിൽ ചുവപ്പ് പടർത്തിയത്. പുതുവസ്ത്രം വാങ്ങാതെയാണ് പലരും ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമാകുന്നത്. ചിലരെങ്കിലും മെെലാഞ്ചിയും പുത്തനുടുപ്പുകളും നേരത്തെ വാങ്ങിവെച്ചിരുന്നു.
പെരുന്നാൾ തലേന്നത്തെ നിറമാർന്ന സായാഹ്നം നഗരത്തിലും നാട്ടിൻപുറങ്ങളിലും ഇന്നലെ ദൃശ്യമായില്ല. കണ്ണിൽ തിരിയിട്ടിരിക്കാറുള്ള മിഠായിത്തെരുവ് ഉൾപ്പെടെയുള്ള വ്യാപാര കേന്ദ്രങ്ങളെല്ലാം പൂർണമായും അടഞ്ഞുകിടന്നു. ഭക്ഷണമൊരുക്കാനുള്ള അവശ്യസാധനങ്ങൾ വാങ്ങാൻ മാത്രമാണ് വിശ്വാസികൾ വീടിന് പുറത്തിറങ്ങിയത്. മത്സ്യ-മാംസ വ്യാപാര കേന്ദ്രങ്ങളിൽ നേരിയ തിരക്ക് അനുഭവപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |