നാദാപുരം: 'ഭായീ രേ നാദാപുരം ഗ്രാമപഞ്ചായത്ത് നേ ആപ് കേലിയേ കൊവിഡ് ജാംച് '..... നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലിയുടെ ഹിന്ദി സന്ദേശം ഫോണിലെത്തിയപ്പോൾ നാടിന്റെ കരുതലിനൊപ്പം അണിചേർന്ന് ഭായിമാർ. അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലും അവർ താമസിക്കുന്ന പ്രദേശങ്ങളിലും കൊ വിഡ് വ്യാപനം രൂക്ഷമായതോടെയാണ് പരിശോധനയ്ക്കെത്താൻ ഹിന്ദിയിൽ സന്ദേശമയച്ചത്. എന്നാൽ ഈ ഹിന്ദി സന്ദേശം ഇപ്പോൾ വൈറലായിരിക്കുകയാണ്. നാദാപുരം ബസ് സ്റ്റാൻഡിലായിരുന്നു ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ പരിശോധന കേന്ദ്രം ഒരുക്കിയത്. ഇന്നലെ രാവിലെ എട്ടര മണിക്ക് ആരംഭിച്ച ക്യാമ്പിൽ അന്യ സംസ്ഥാന തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമായി മുന്നൂറോളം പേർ പങ്കെടുത്തു. പഞ്ചായത്തിലെ 22 വാർഡുകളിലായി 1200 ഓളം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. 148 പേർക്ക് ആന്റിജൻ പരിശോധനയും 100 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധനയുമാണ് നടത്തിയത്. ആന്റിജൻ പരിശോധനയിൽ എല്ലാവരും നെഗറ്റീവാണ്. ആർ.ടി.പി.സി.ആർ പരിശോധനാ ഫലം രണ്ട് ദിവസങ്ങൾക്കകം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് പ്രത്യേക എഫ്.എൽ.ടി.സി സൗകര്യം ഏർപ്പെടുത്തും. ക്വാറന്റൈനിൽ കഴിയുന്നവർക്ക് കമ്മ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട് സൗജന്യ ഭക്ഷണം ഏർപ്പെടുത്തും. കൂടുതൽ വൈദ്യപരിശോധനയും ചികിത്സയും ആവശ്യമായി വരുന്നവർക്ക് ഗ്രാമ പഞ്ചായത്ത് ഒ സൗകര്യം ഒരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |