ഒളവണ്ണ: കൊവിഡ് പ്രതിരോധ പ്രവർത്തനം എന്തുമാകട്ടെ ഒളവണ്ണയിലെ സേവാദൾ ദുരന്ത നിവാരണ സേനയെ ഏതുനേരവും നിങ്ങൾക്ക് ആശ്രയിക്കാം. രൂപീകൃതമായി രണ്ട് വർഷം പിന്നിട്ടതേയുളളുവെങ്കിലും നാടിന്റെ രക്ഷകരെന്ന പെരുമയ്ക്ക് സമാനതകളില്ലാത്ത തിളക്കമാണ്. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണാ ഒളവണ്ണ പഞ്ചായത്തിൽ 50 വോളണ്ടിയർമാരുടെ സേവനം എത്താത്ത മേഖലകൾ വിരളം. പോസിറ്റീവായവരുടെ വീടുകളും തൊഴിലിടങ്ങളും വാഹനങ്ങളും അണു നശീകരണം നടത്തൽ, പ്രധാന അങ്ങാടികളിലെ കടകളും സ്ഥാപനങ്ങളും അണുനാശിനി തളിച്ച് ശുചീകരിക്കൽ, കൊവിഡ് വാക്സിൻ എടുക്കേണ്ടവർക്ക് കൊവിൻ പോർട്ടൽ ഉപയോഗിച്ച് രജിസ്ട്രേഷൻ സാധ്യമാക്കൽ, കൊവിഡ് ബാധിതർക്ക് വീടുകളിൽ ഭക്ഷണമെത്തിക്കൽ തുടങ്ങി എണ്ണിതിട്ടപ്പെടുത്താനാവില്ല ഇവരുടെ സേവനം. ആരോഗ്യ പ്രവർത്തകർക്ക് ഭക്ഷണം നൽകുക, തെരുവിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് ചായയും ലഘുഭക്ഷണവുമെത്തിക്കുക, ടെസ്റ്റ് - വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്ക് വാഹന ഒരുക്കുക എന്നിവയെല്ലാം വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് ഏകോപിപ്പിക്കുന്നത്. പഞ്ചായത്തിലെ ആർ.ആർ.ടി പ്രവർത്തനങ്ങളിലും സജീവമാണ് സേനാംഗങ്ങൾ. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലുളള കൊവിഡ് കൺട്രോൾ റൂമിലും സേനാംഗങ്ങളുടെ സാന്നിദ്ധ്യമുണ്ട്. യു.ഡി.എഫ് ഒളവണ്ണ മേഖലയിൽ ആരംഭിച്ച കൊവിഡ് കൺട്രോൾ റൂം പ്രവർത്തനങ്ങളിലും സേന പങ്കാളികളാണ്. കേരള പ്രദേശ് കോൺഗ്രസ് സേവാദൾ സോഷ്യൽ മീഡിയ ജോ. കോ ഓർഡിനേറ്റർ വിനോദ് മേക്കോത്ത് ചീഫ് കോ ഓർഡിനേറ്ററായ സേനയിലെ കോ ഓർഡിനേറ്റർമാരായ ജംഷി ചുങ്കം, യു.എം.പ്രശോഭ്, മഠത്തിൽ അബ്ദുൾ അസീസ്, നാണിയാട്ട് പരീക്കുട്ടി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |