കോഴിക്കോട്: വിപണിയിലെ മരവിപ്പിന്റെ മറവിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന പഴകിയ, മായം കലർത്തിയ മത്സ്യങ്ങൾ വിൽക്കുന്നത് തടയാൻ അരിച്ചുപെറുക്കിയുള്ള പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം സ്ക്വാഡുകൾ.
ലോക്ക് ഡൗൺ കാരണം മിക്ക മത്സ്യബന്ധന തുറമുഖങ്ങളും അടച്ച അവസ്ഥയിലാണെന്നിരിക്കെ, അയൽസംസ്ഥാനങ്ങളിൽ നിന്നും മറ്റുമായി വൻതോതിൽ മത്സ്യം കൊണ്ടുവരുന്നുണ്ട്. മാരക രാസപദാർത്ഥങ്ങൾ പൂശിയ മത്സ്യം ജില്ലയുടെ പല ഭാഗങ്ങളിലും വില്പന നടത്തുന്നതായി ഇതിനിടയ്ക്ക് ഇരുപതോളം പരാതികളും ലഭിച്ചിരുന്നു.
സ്‌പെഷ്യൽ സ്ക്വാഡുകൾ കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ വിവിധ വില്പനകേന്ദ്രങ്ങളിലെന്ന പോലെ ബേപ്പൂർ, കുന്ദമംഗലം, പാലാഴി, പേരാമ്പ്ര, പറമ്പിൻമുകൾ തുടങ്ങിയ സ്ഥലങ്ങളിലുമായി 82 പരിശോധനകളാണ് നടത്തിയത്. 34 സാമ്പിളുകൾ ശേഖരിച്ചതിനു പുറമെ 5 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് കൊടുത്തു. സാമ്പിളുകൾ പരിശോധനയ്ക്കായി റീജിനൽ അനലറ്റിക്കൽ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
മീനിൽ ഫോർമാലിനോ അമോണിയയോ പ്രയോഗിച്ചിട്ടുണ്ടോ എന്ന് പെട്ടെന്ന് അറിയാൻ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്‌റ്റ്) പുറത്തിറക്കിയ ക്വിക്ക് ഡിറ്റക്‌ഷൻ കിറ്റ് ഉപയോഗിച്ചാൽ മതി. പക്ഷേ, കൊവിഡ് വ്യാപനം തീർത്തും വിട്ടൊഴിയാത്ത പശ്ചാത്തലത്തിൽ ഈ കിറ്റ് ആവശ്യത്തിന് എത്തിക്കാൻ പറ്റാത്ത പ്രശ്നമുണ്ട്.
പ്രദേശിക മാർക്കറ്റുകളിൽ ശരിയായ ശീതീകരണ സംവിധാനമില്ലാതെ മത്സ്യം സൂക്ഷിക്കുന്നത് വേഗത്തിൽ പഴകാനിടയാക്കുകയാണെന്ന് കച്ചവർക്കാർ പറയുന്നു. ഐസിന്റെ ലഭ്യത കുറഞ്ഞതും പ്രശ്നമായി.
പൊതുവെ മത്സ്യത്തിന് ഇവിടെ കടുത്ത ക്ഷാമം നേരിടുന്നതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ലോഡ് കണക്കിന് മീൻ ഒഴുകുന്നുണ്ട്. ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ കലർത്തിയാണ് മത്സ്യം കേടാകാതെ ദിവസങ്ങൾ കഴിഞ്ഞ് ഇവിടെ എത്തിക്കുന്നത്.
മായം തിരിച്ചറിയാൻ
1. പഴകിയ മീനിന്റെ കണ്ണുകൾക്ക് തെളിച്ചമുണ്ടാകില്ല; കുഴിഞ്ഞിരിക്കും
2. ചീഞ്ഞുതുടങ്ങിയ മീനിന് അമോണിയയുടേതിനു സമാനമായ ഗന്ധം
3. മുറിക്കുമ്പോൾ മീനിന്റെ ചോര മങ്ങിയതെന്ന് കണ്ടാലും ഉറപ്പിക്കാം
''കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തും ഇവിടെ മീനിന് ക്ഷാമം നേരിട്ടപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച ഒരു പാട് പഴകിയ മത്സ്യം പിടിച്ചെടുത്തിരുന്നു. എന്നാൽ, ഇത്തവണത്തെ പരിശോധനകളിൽ അതു പോലെ വ്യാപകമായി മായം കാണാനായിട്ടില്ല. എങ്കിലും പരിശോധന ശക്തമാണ്. സ്പെഷ്യൽ സ്ക്വാഡുകൾ ദിവസവും സജീവമായി രംഗത്തുണ്ട്.
സി.എ വിമൽ,
നോഡൽ ഓഫീസർ,
ഭക്ഷ്യ സുരക്ഷാ വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |