കോഴിക്കോട്: കളി ചിരിയില്ലാത്ത കൊവിഡ് കാല ഡിജിറ്റൽ പഠനത്തിന് രണ്ടാമൂഴം. രോഗ വ്യാപന ഭീഷണി തുടരുന്നതിനാൽ പുതിയ അദ്ധ്യയന വർഷം തുടങ്ങാൻ ഒരു നാൾ മാത്രം ശേഷിക്കെ ഓൺലൈൻ ക്ലാസിനായി അദ്ധ്യാപകരും വിദ്യാഭ്യാസ വകുപ്പും തയ്യാറെടുപ്പുകൾ ആരംഭിച്ചു. സ്‌കൂൾ പ്രവേശനോത്സവും ഓൺലൈനായതിനാൽ ഓഫാകാതിരിക്കാനുളള ക്രമീകരണങ്ങളും തുടങ്ങി. വിദ്യാലയങ്ങൾ തുറക്കില്ലെങ്കിലും സ്‌കൂളും പരിസരവും ശുചിയാക്കാനും ക്ലാസ് മുറികൾ സജ്ജമാക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വിദ്യാർത്ഥികളുടെ പഠന പ്രയാസങ്ങൾ മനസിലാക്കാൻ അദ്ധ്യാപകർ ശ്രമിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി മുൻ വർഷം സംപ്രേഷണം ചെയ്ത ക്ലാസുകൾ ആവശ്യമായ ഭേദഗതി വരുത്തി കൂടുതൽ ആകർഷകമാക്കും. ആദ്യ ആഴ്ചകളിൽ കുട്ടികളിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനുള്ള ഇടപെടലാവും ഉണ്ടാവുക. കഴിഞ്ഞ വർഷത്തെ പഠനത്തെ പുതിയ ക്ലാസുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജ് ക്ലാസുകളൊരുക്കും.
ഓൺലൈൻ ക്ലാസിന് വിദ്യാർത്ഥികൾക്ക് സൗകര്യമുണ്ടോയെന്ന പരിശോധന നടക്കുകയാണ്. ആൻഡ്രോയ്ഡ് ഫോൺ ഇല്ലാത്തവർ, അംഗൻവാടി, കമ്യൂണിറ്റി സെന്റർ തുടങ്ങിയ പൊതുകേന്ദ്രങ്ങളിൽ എത്താനാകാത്തവർ, മറ്റ് അടിസ്ഥാന സൗകര്യമില്ലാത്തവർ എന്നിവരുടെ വിവരം അദ്ധ്യാപകർ വഴി ബി.ആർ.സി ശേഖരിക്കുന്നുണ്ട്.
കുട്ടികൾക്കൊപ്പം അദ്ധ്യാപകരും
വിക്‌ടേഴ്സ് ചാനലിന് പുറമെ അതത് സ്‌കൂൾ അദ്ധ്യാപകരും ഓൺലൈൻ ക്ലാസെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനാവശ്യമായ ഒരുക്കത്തിലാണ് സമഗ്ര ശിക്ഷ കേരളം. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ ക്ളാസുകൾ നടത്തണമെന്ന അഭിപ്രായം നേരത്തേ ശക്തമായിരുന്നു. സ്‌കൂളുകളിലെ സ്വന്തം ടീച്ചർ ക്ലാസെടുക്കുന്നത് ആകർഷകമാകുമെന്നും സ്‌കൂളുകൾ അടച്ചതിനെ തുടർന്ന് കൊവിഡ് ഡ്യൂട്ടിയിലേക്ക് മാറ്റിയ അദ്ധ്യാപകരെ വിദ്യാലയങ്ങളിലേക്ക് തിരികെ എത്തിക്കാൻ കഴിയുമെന്നുമായിരുന്നു വിലയിരുത്തൽ.
വരവേൽപ്പും ഓൺലൈനായി
നവാഗതരെ ഇക്കുറി സ്‌കൂളുകൾ ഓൺലൈനായാണ് വരവേൽക്കുക. ഇതിനുള്ള നടപടികൾ ഓൺലൈനായോ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അദ്ധ്യാപകർ സ്‌കൂളുകളിൽ എത്തിയോ നടത്തണമെന്ന നിർദ്ദേശമുള്ളതിനാൽ ആവശ്യമായ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ക്ലാസുകൾ മനോഹരമാക്കാനും കുട്ടികളെ രസിപ്പിക്കാനുള്ള വിദ്യകൾ കണ്ടുപിടിക്കുന്ന തിരക്കിലാണ് അദ്ധ്യാപകർ.
''അദ്ധ്യാപകരുടെ പിന്തുണയോടെ ഡിജിറ്റൽ ക്ളാസും ഓൺലെെൻ ക്ലാസും ചേരുമ്പോഴാണ് കുട്ടികൾക്ക് നല്ല പഠന അനുഭവങ്ങൾ ഉണ്ടാവുന്നത്. ഓൺലെെൻ പഠന മുന്നാെരുക്കങ്ങളുടെ ഭാഗമായി പഠന സാമഗ്രികൾ ഇല്ലാത്ത കുട്ടികളെ സഹായിക്കാനായി സംഘടന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സർക്കാർ പ്രഖ്യാപിച്ച പുതിയ പഠന സാഹചര്യത്തോട് പൂർണമായും യോജിക്കുന്നു.''
എൻ.ജി ശിവരാജൻ -കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |