കോഴിക്കോട് : ജില്ലയിൽ പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും രോഗം വ്യാപിക്കാതിരിക്കാൻ നിലവിലെ നിയന്ത്രണം ശക്തമായി തുടരും. ടി.പി.ആറിന്റെ അടിസ്ഥാനത്തിൽ തദ്ദേശഭരണ പ്രദേശങ്ങളെ വളരെ ഉയർന്നത്, ഗുരുതരം, അതീവ ഗുരുതരം എന്നിങ്ങനെ മൂന്നായി തരംതിരിച്ചു.
15 ശതമാനത്തിന് മുകളിൽ ടി.പി.ആറുളള തദ്ദേശ ഭരണ പ്രദേശങ്ങളാണ് വളരെ ഉയർന്നത് വിഭാഗത്തിൽ വരുന്നത്. 20 ശതമാനത്തിന് മുകളിലുള്ളവ ഗുരുതരവും 25 ശതമാനത്തിന് മുകളിൽ വരുന്നത് അതീവ ഗുരുതരവുമാണ്. അതീവ ഗുരുതരം വിഭാഗത്തിൽ വരുന്ന തദ്ദേശ ഭരണ പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തും.
ഓരോ ആഴ്ചയിലെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നോക്കിയാണ് തദ്ദേശ ഭരണ പ്രദേശങ്ങൾ ഏത് പട്ടികയിൽ വരണമെന്ന് തീരുമാനിക്കുക. 14 ദിവസത്തേക്കാണ് നിയന്ത്രണം കടുപ്പിക്കുക. പൊലീസ്, സെക്ടറൽ മജിസ്‌ട്രേറ്റ്, താലൂക്ക് ഇൻസിഡന്റ് കമാൻഡർമാർ എന്നിവർ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കും. ഏതെങ്കിലും വ്യക്തിയോ സ്ഥാപനങ്ങളോ നിയന്ത്രണം ലംഘിച്ചാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അതീവ ഗുരുതരം
ഹോട്ടൽ, റസ്റ്റോറൻഡ്, പലചരക്ക് കടകൾ, പി.ഡി.എസ്, എന്നിവ തുറക്കാം. പ്രവർത്തന സമയം രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്നുവരെ. ആശുപത്രികളും ഫാർമസികളും 24 മണിക്കൂറും പ്രവർത്തിക്കും. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. അവശ്യസേവനങ്ങൾക്ക് ആർ.ആർ.ടി വോളണ്ടിയർമാരുടെ സേവനമുണ്ടാകും. പ്രദേശത്തേക്കുളള പ്രവേശന വഴികൾ അടച്ച് പൊലീസ് നിരീക്ഷണമേർപ്പെടുത്തും.
ഗുരുതരം
അവശ്യ സേവനങ്ങൾക്കും മെഡിക്കൽ ആവശ്യങ്ങൾക്കുമല്ലാതെ പുറത്തിറങ്ങാൻ പാടില്ല. ഒത്തുചേരലുകൾ അനുവദനീയമല്ല. ഭക്ഷണവും ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട കടകൾ, സ്ഥാപനങ്ങൾ, ആശുപത്രികൾ, ഫാർമസി എന്നിവയ്ക്ക് മാത്രം പ്രവർത്തനാനുമതി. കടകൾക്ക് വൈകീട്ട് ഏഴുമണിവരേയും ഹോട്ടലുകൾക്ക് രാത്രി ഒമ്പത് വരേയും പ്രവർത്തിക്കാം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല.
വളരെ ഉയർന്നത്
ആരാധനാലയങ്ങളിൽ ഉൾപ്പെടെ ഒത്തുചേരലുകളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ല. വിവാഹ-മരണാനന്തര ചടങ്ങുകളിൽ പത്ത് പേർ വരെയാകാം. ചടങ്ങുകളുടെ വിവരങ്ങൾ ജാഗ്രതാ പോർട്ടലിലെ ഇവന്റ് രജിസ്റ്ററിൽ നൽകണം. വാണിജ്യസ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ. തൊഴിൽ, ഉപജീവനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെയ്യാം. ഹോട്ടലുകളിൽ വൈകീട്ട് ഏഴുമണിവരെ ഇരുന്ന് ഭക്ഷണം കഴിക്കാം. ഒമ്പത് മണിവരെ പാർസൽ അനുവദനീയം. വാണിജ്യസ്ഥാപനങ്ങളിലും കടകളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ആർ.ആർ.ടിയും സെക്ടറൽ മജിസ്‌ട്രേറ്റും ഉറപ്പ് വരുത്തും. നിയന്ത്രണം ലംഘിച്ചാൽ രണ്ട് ദിവസമോ അതിൽ കൂടുതലോ അടച്ചിടേണ്ട വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |