സുൽത്താൻ ബത്തേരി: വയനാടൻ വനമേഖലയിൽ കാട്ടുതേനിന്റെ വിളവെടുപ്പ് ആരംഭിച്ചു. നല്ല വേനൽ മഴ കിട്ടുകയും ചെടികളും മരങ്ങളും പുഷ്പിക്കുകയും ചെയ്തതോടെയാണ് തേനീച്ച കൂടുകളിലെ അറകളിലെല്ലാം തേൻ നിറഞ്ഞത്.
വൻതേൻ എന്നറിയപ്പെടുന്ന കൊമ്പ്തേനാണ് ഇപ്പോൾ ലഭിക്കുന്നത്. മെയ്മാസം മുതലാണ് കൊമ്പ്തേൻ ലഭിക്കുക. ജൂൺ അവസാനത്തോടെ വൻതേനിന്റെ വിളവെടുപ്പ് അവസാനിക്കും. പിന്നീട് പുറ്റ് തേനിന്റെയും ചെറുതേനിന്റെയും കാലമാണ്. ഇതും ജൂലായ് പകുതിയോടെ അവസാനിക്കും.
തേനിന്റെ വിളവെടുപ്പ് വളരെ ചുരുങ്ങിയ കാലത്തേക്ക് മാത്രമെയുള്ളുവെങ്കിലും ഗോത്രവർഗ്ഗക്കാർക്ക് ഇത് മധുരമൂറുന്ന കാലമാണ്. പട്ടിക വർഗ്ഗ സൊസൈറ്റിയാണ് തേനുൾപ്പെടെയുള്ള വനവിഭവങ്ങൾ ഇവരിൽ നിന്ന് വാങ്ങുന്നത്.
വൻതേൻ കിലോയ്ക്ക് 350 രൂപയാണ് സൊസൈറ്റി എടുക്കുന്നത്. ഓണത്തിന് ബോണസായി കിലോയ്ക്ക് 20 രുപവെച്ചും നൽകും.
വറുതിയുടെ കാലമായ കർക്കിടകത്തിന് തൊട്ട് മുമ്പാണ് തേൻ വിളവെടുപ്പിലൂടെ പണം ലഭിക്കുന്നത്.
മധുരമുള്ളതാണെങ്കിലും അത്ര സുഖകരമല്ല തേനെടുക്കുന്നത്. ഏറെ ശ്രമകരമായ ജോലിയാണത്. ആദ്യം തേനീച്ച കൂട് കൂട്ടിയിട്ടുള്ള വൻ മരങ്ങളുടെ ചുവട് വൃത്തിയാക്കിയിടും. മരം ബുക്ക് ചെയ്യുന്നതിന് തുല്യമാണിത്. രാത്രിയിൽ മരത്തിൽ കയറി പന്തം കത്തിച്ച് അതിന്റെ പുക തേനറകളിലേക്ക് ഊതി ഈച്ചയെ അകറ്റി വേണം തേനെടുക്കാൻ. കൂടുതൽ കൂടുകളുള്ള മരമാണങ്കിൽ മുപ്പത് ലിറ്റർ വരെതേൻ കിട്ടും.
തേൻ തേടിയുള്ള യാത്ര
തേൻ തേടി വനത്തിലൂടെയുള്ള യാത്ര അപകടകരമാണ്. പലപ്പോഴും വന്യമൃഗങ്ങളുടെ മുന്നിൽ അകപ്പെടും. ചിലർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കാട്ടിൽ വഴിതെറ്റി അന്യ സംസ്ഥാനങ്ങളിൽ എത്തിപ്പെടാം. കർണാടക വനത്തിൽ അതിക്രമിച്ച് കയറുന്നവരെ കണ്ടാൽ വെടിവെച്ചിടാനാണ് ഉത്തരവ്. കർണാടക വനപാലകരുടെ തോക്കിൻമുനയിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരുണ്ടെന്ന് തേനെടുത്ത് കഴിയുന്ന ചീയമ്പം സ്വദേശി ഷിബു പറഞ്ഞു. ഒരാഴ്ചത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കാട്ടിൽ കയറുക. വെറും കയ്യോടെ മടങ്ങേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.
തേൻ വിൽപ്പനയെയും
കൊവിഡ് ബാധിച്ചു
മുത്തങ്ങ: ലോക് ഡൗൺ കാരണം ശേഖരിച്ച തേൻ സൊസൈറ്റിയിലെത്തിക്കാനാകാതെ ഗോത്രവർഗ്ഗക്കാർ ബുദ്ധിമുട്ടുകയാണ്. വനത്തിലേക്ക് തേനെടുക്കാൻ പോകുന്നത് നാലും അഞ്ചുംപേരുള്ള സംഘങ്ങളായാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടംചേർന്ന് പോകരുതെന്നാണ് വനം വകുപ്പിന്റെ നിർദേശം.
തേൻ ലഭ്യത കുറഞ്ഞു
കല്ലൂർ: തേനിന്റെ ലഭ്യത കുറഞ്ഞുവരികയാണ് രണ്ട് വർഷം മുമ്പ് വരെ പ്രതിദിനം 900 കിലോ വരെ തേൻ സൊസൈറ്റിയിൽ ഗോത്ര വർഗ്ഗക്കാർ നൽകിയിരുന്നു. ഇന്ന് അത് വെറും 15 കിലോയിലേക്ക് എത്തിയിരിക്കുകയാണെന്ന് കല്ലൂരിലെ പട്ടിക വർഗ്ഗ സർവ്വീസ് സഹകരണ സംഘം സെക്രട്ടറി രജിത പറഞ്ഞു. ആയിരത്തോളം അംഗങ്ങളാണ് സൊസൈറ്റിയിലുള്ളത്. ഇവരിൽ കുറച്ച്പേർ മാത്രമാണ് തേനിനായി വനത്തിൽപോകുന്നത്. കൊവിഡ് കാരണമാണ് പലരും തേനെടുക്കാൻ പോകാത്തത്.വനത്തിൽ തേനിന്റെ ലഭ്യതയും കുറഞ്ഞതായി ഇവർ പറഞ്ഞു.മഴ കനക്കുന്നതോടെ മരത്തിൽ കയറിതേനെടുക്കാനും പറ്റാതാകും. മാത്രമല്ല മഴ ശക്തിയാകുമ്പോൾ തേനിച്ചകൾ തന്നെ തേനെല്ലാം കുടിച്ച് കൂട്ടിൽ നിന്ന് പറന്നുയരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |