ഫറോക്ക്: നിയമ ലംഘനത്തിന് പൊലീസും മറ്റും പിടികൂടിയ വാഹനങ്ങൾക്ക് നല്ലളം ദേശീയപാതയ്ക്കരികിൽ നിന്ന് മോചനം. പൊതുമരാമത്ത് മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് വാഹനങ്ങൾ നീക്കിയത്. കാലപ്പഴക്കത്താൽ ദ്രവിച്ച വാഹനങ്ങൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നതായി പരാതി ഉയർന്നിരുന്നു. നല്ലളത്തുണ്ടായിരുന്ന 42 വാഹനങ്ങൾ തുറമുഖ വകുപ്പിന്റെ സ്ഥലത്തേക്കാണ് താത്ക്കാലികമായി മാറ്റിയിരിക്കുന്നത്. വാഹനങ്ങൾ നിയമ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ലേലം ചെയ്യും. പൊതുമരാമത്ത് വകുപ്പിന്റെ ഫോൺ ഇൻ പരിപാടിയിൽ വന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നല്ലളത്തെ ഇടപെടൽ. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തെ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാതയ്ക്കരികിലും പൊതുമരാമത്ത് വകുപ്പിന്റെ മറ്റ് സ്ഥലങ്ങളിലും വ്യാപകമായ കൈയേറ്റം നടക്കുന്നു. നിയമ ലംഘനത്തിന് പൊലീസും എക്സൈസും പിടികൂടുന്ന വാഹനങ്ങൾ പൊതുമരാമത്തിന്റെ സ്ഥലത്താണ് നിർത്തിയിടുന്നത്. ഈ മാസം 20ന് റിപ്പോർട്ട് ലഭിച്ചാൽ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |