കോഴിക്കോട്: മേത്തോട്ടുതാഴം - കൊമ്മേരി - മാങ്കാവ് ബൈപാസ് റോഡ് ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. റോഡ് പ്രവൃത്തി വൈകാതെ ആരംഭിക്കും. സ്ഥലം ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കി 62 കുടുംബങ്ങൾക്ക് പെട്ടെന്ന് നഷ്ടപരിഹാരതുകയുടെ ചെക്ക് കൊടുക്കാൻ കലക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. ശേഷിക്കുന്ന കുടുംബങ്ങൾക്കു കൂടി പണം നൽകുന്നതോടെ ഭൂമി ഏറ്റെടുക്കൽ തീർക്കാനാവും. പിന്നീട് ടെൻഡർ നൽകുന്നതോടെ പ്രവൃത്തി തുടങ്ങാം.
മാങ്കാവ്, കൊമ്മേരി, മേത്തോട്ടുതാഴം പ്രദേശവാസികളുടെ ചിരകാലസ്വപ്നമാണ് കൊമ്മേരി മിനി ബൈപാസ്. മഴ പെയ്താൽ വെള്ളക്കെട്ടിൽ മുങ്ങുന്ന റോഡിലൂടെ ജനങ്ങൾക്ക് ദുരിതയാത്രയാണ്. മാങ്കാവ് ബൈപാസിൽ മേല്പാലം പണിയാനുള്ള കഴിഞ്ഞ ബഡ്‌ജറ്റിലെ പ്രഖ്യാപനത്തിന്റെ തുടർച്ചയ്ക്കും മാങ്കാവിൽ നിന്ന് കല്ലായിപ്പുഴയ്ക്ക് കുറുകെ പാലം നിർമ്മിച്ച് വെസ്റ്റ് മാങ്കാവ് ബൈപാസിൽ കയറുന്ന പുതിയ റോഡും പാലവും നിർമ്മിക്കാനും നടപടികൾ സ്വീകരിക്കും.
നഗരത്തിലെ പ്രധാന തോടായ മഞ്ചക്കൽ തോടിന് ആഴം കൂട്ടാൻ കോഴിക്കോട് കോർപ്പറേഷൻ രണ്ടേകാൽ കോടി രൂപ ചെലവഴിച്ച് നടത്തുന്ന പ്രവൃത്തിയും മന്ത്രി സന്ദർശിച്ചു. മഞ്ചക്കൽ തോടിൽ നിന്ന് കനോലി കനാൽ വഴിയുള്ള ജലപാത ആലോചനയിലുണ്ട്. മാങ്കാവിൽ നിന്ന് പൊക്കുന്ന് വരെയുള്ള റോഡ് വികസന പദ്ധതി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ടി.പി.കോയമൊയ്തീൻ, എൽ.രമേശൻ, എം.സി.അനിൽകുമാർ, ഷർമദ് ഖാൻ, എം.കെ.എം കുട്ടി, മണലൊടി അസീസ്, എൻ.സി.മോയിൻകുട്ടി, ആലപ്പുറത്ത് വിജയൻ, അസീസ് ബാബു എന്നിവരും മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |