കോഴിക്കോട് : രണ്ടര വർഷത്തിനുശേഷം അമ്മയെ കണ്ടപ്പോൾ പതിനഞ്ചുകാരനായ മോണ്ടിയുടെ കണ്ണിൽ സന്തോഷത്തിന്റെ അലകളുയർന്നു. ഓടിച്ചെന്ന് അമ്മയെ പുണർന്നപ്പോൾ അറിയാതെ ഇരുവരും വിതുമ്പി. പിന്നെ, ആംഗ്യഭാഷയിൽ കുശലാന്വേഷണം. കൈയിലെ ടാറ്റു വർഷങ്ങൾക്കിപ്പുറം സംസാരശേഷിയില്ലാത്ത മോണ്ടിയെ കുടുംബത്തിന്റെ അരികിലെത്തിച്ചതിന്റെ സന്തോഷമായിരുന്നു ഇന്നലെ ചൈൽഡ് ഹോമിൽ.
ഡൽഹി സക്കർ പൂരിനടുത്തെ റെയിൽവേ സ്റ്റേഷന് സമീപത്താണ് മോണ്ടിയുടെ വീട്. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ട്രെയിൻ കയറി വന്നതാകാമെന്നാണ് അമ്മ അനിത പറയുന്നത്. ബുദ്ധിക്ക് ചെറിയ പ്രശ്നം ഉണ്ടായിരുന്നു.
റെയിൽവേ പൊലീസിന്റെ സഹായത്തോടെ റെയിൽവേ ചൈൽഡ് ലൈനാണ് മോണ്ടിയെ ചൈൽഡ് ഹോമിൽ എത്തിച്ചത്. അടയാളമായി ഉണ്ടായിരുന്നത് കൈയിലെ മോണ്ടി എന്ന ടാറ്റുവും അവ്യക്തമായ കുറച്ചു വാക്കുകളും. ബച്പൻ ബച്ചാവോ ആന്തോളൻ കേരള കോ ഓഡിനേറ്റർ പ്രസീൻ കുന്നപ്പള്ളിയുടെ സഹായത്തോടെ മോണ്ടിയുടെ കൈയിലെ തെളിയാത്ത വാക്ക് സക്കർപൂരെന്ന് വായിച്ചെടുത്തു. ഡൽഹിയിലെ സ്ഥലമാണെന്ന് മനസിലായതോടെ അന്വേഷണം ആ വഴിക്കായി. ഡൽഹിയിലെ ബി.ബി.എം ടീം ഡയറക്ടർ മനീഷ് ശർമയാണ് ഒടുവിൽ മോണ്ടിയുടെ കുടുംബത്തെ കണ്ടെത്തുന്നത്.
2018ൽ മോണ്ടിയെ കാണാതായ ഉടൻ ഡൽഹി പൊലീസിൽ പരാതി നൽകിയെങ്കിലും കൊവിഡ് അന്വേഷണത്തിന് തടസമായി. ഓട്ടോറിക്ഷ തൊഴിലാളിയായ പൂരാനയുടെ മൂന്ന് കുട്ടികളിൽ ഇളയവനാണ് മോണ്ടി.
നാളെ ഉച്ചയ്ക്കുളള ട്രെയിനിൽ അമ്മ അനിതയ്ക്കും ജേഷ്ഠൻ ബികാസിനുമൊപ്പം മോണ്ടി നാട്ടിലേക്ക് മടങ്ങും. ബാലവകാശ കമ്മീഷൻ മെമ്പർ അഡ്വ. ബബിത ബൽരാജ്, പി.ഡബ്ല്യു. സി ചെയർമാൻ തോമസ് മാണി, മെമ്പർ അഡ്വ. സോണി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |