കോഴിക്കോട്: മാലിന്യ സംസ്കരണ രംഗത്ത് അതിനൂതനവും ശാസ്ത്രീയവുമായി ജൈവ മാലിന്യത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന "വേസ്റ്റ് ടു എനർജി പ്ലാൻറ് " പ്ലാന്റ് കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നു. 300 കോടി രൂപ ചെലവഴിച്ച് സ്വകാര്യ പങ്കാളിത്തത്തോട് കൂടിയാണ് പ്ലാൻറ് സ്ഥാപിക്കുന്നത്. നഗരസഭയുടെ ജൈവ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥിതിചെയ്യുന്ന ഞെളിയൻ പറമ്പിലുള്ള 12.47 ഏക്കർ സ്ഥലത്ത് പ്ലാന്റിന്റെ നിർമ്മാണം ആഗസ്റ്റിൽ ആരംഭിക്കുമെന്ന് മേയർ ഡോ.ബീന ഫിലിപ്പ് അറിയിച്ചു. പ്ലാന്റിന് 2020 ജനുവരിയിൽ തറക്കല്ലിട്ടിരുന്നു. നിർമാണത്തിനാവശ്യമായ അനുമതികളെല്ലാം ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂർ ആസ്ഥാനമായുള്ള സോണ്ട ഇൻഫോടെക് മേൽനോട്ടം വഹിക്കും. പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച "മലബാർ വേസ്റ്റ് മാനേജ്മെൻറ് പ്രൈവറ്റ് ലിമിറ്റഡ് " കമ്പനിയ്ക്കാണ് പ്ലാന്റിന്റെ നിർമ്മാണ ചുമതല. സ്ഥലം ഒരുക്കുന്ന പ്രവർത്തി പുരോഗമിക്കുകയാണ്. പദ്ധതിയിലൂടെ ദിവസേന 450 ടൺ ജൈവ- അജൈവ മാലിന്യങ്ങൾ ബയോ മെത്തനൈസേഷൻ, ഇൻസിനറേഷൻ പ്രക്രിയകളിലൂടെ സംസ്കരിച്ച് പ്രതിദിനം ആറ് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയാണിത് . ഇങ്ങനെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് 6.81 രൂപയ്ക്ക് കെ.എസ്.ഇ.ബി വാങ്ങാമെന്ന് ധാരണയായിട്ടുണ്ട്. പദ്ധതിയുടെ സാങ്കേതിക ഉപദേഷ്ടാവ് കെ.എസ്.ഐ.ഡി.സി എന്ന സ്ഥാപനമാണ് . മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പ്ലാന്റാണ് കെ.എസ്.ഐ.ഡി.സി മുഖേന കോഴിക്കോട് സ്ഥാപിക്കുന്നത്. 2023 സെപ്റ്റംബർ മാസത്തോടു കൂടി പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ജൈവ - അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ഏറ്റവും നൂതനവും ശാസ്ത്രീയവുമായ കൺട്രോൾഡ് കമ്പ്യൂഷൻ ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. മാലിന്യം ശേഖരിക്കാൻ പ്രത്യേകമായി ഡിസൈൻ ചെയ്ത വാഹനങ്ങൾ ഉപയോഗിക്കും. കോഴിക്കോട് നഗരസഭയെ കൂടാതെ സമീപ നഗരസഭകളായ രാമനാട്ടുകര, ഫറൂഖ്, കൊയിലാണ്ടി, ഒളവണ്ണ, കുന്ദമംഗലം, കടലുണ്ടി എന്നിവിടങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഈ പദ്ധതി നടപ്പിലാവുന്നതോടെ കോഴിക്കോട് കോർപ്പറേഷന്റെയും സമീപപ്രദേശത്തുമുള്ള ആറ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |