ചുമരുകളിൽ തുടിക്കുന്നത് ചരിത്രം
കോഴിക്കോട്: ലോക്ക് ഡൗൺ നിയന്ത്രണം കടുപ്പിച്ചതോടെ പൂട്ട് വീണ കോഴിക്കോട് ബീച്ച് ഇനി സഞ്ചാരികളെ വരവേൽക്കുക അടിമുടിയുള്ള മാറ്റങ്ങളുമായി. നവീകരണപ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ചരിത്രം തുടിക്കുന്ന ചിത്രച്ചുമരുകൾ തീർത്തതിലൂടെ മൈലാഞ്ചിയണിഞ്ഞ മൊഞ്ച് കൈവന്നിരിക്കുകയാണ് ബീച്ചിന്.
കോഴിക്കോടിന്റെ സമ്പന്ന കലാ സാംസ്‌കാരിക ചരിത്രം നിറഞ്ഞിരിക്കുകയാണ് ഓപ്പൺ എയർ സ്റ്റേജിലെന്ന പോലെ ഇരുവശത്തെയും ചുമരുകളിലും. പരിസരത്തായി പുൽത്തകിടിയും മനോഹരമായ ഇരിപ്പിടങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ട്.
വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ പൊറ്റക്കാട്, എം.ടി വാസുദേവൻ നായർ, എം.എസ് ബാബുരാജ്, ഗിരീഷ് പുത്തഞ്ചേരി, കുതിരവട്ടം പപ്പു എന്നിങ്ങനെ പ്രതിഭകളുടെ ചിത്രങ്ങൾക്കു പുറമെ മിശ്കാൽ പള്ളിയും കുറ്റിച്ചിറയും പഴയ കടൽപാലവും ഉരു നിർമ്മാണവുമെല്ലാം ചുമരുകളിൽ കാണാം. രുചിമേളത്തിന്റെ പെരുമയാർന്ന കോഴിക്കോടൻ ബിരിയാണിയും ഐസ് ഒരതിയും ഉപ്പിലിട്ടതും മറ്റും നാവിൽ വെള്ളമൂറിക്കുന്ന തരത്തിൽ തെളിമയോടെയുണ്ട്.
ഭീമൻ ചെസ് ബോർഡും പാമ്പും കോണിയും ബോർഡും ബീച്ചിനെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നു വ്യത്യസ്തമാക്കുകയാണ്. കുട്ടികൾക്കായുള്ള കളി ഉപകരണങ്ങൾ, ഭക്ഷ്യ കൗണ്ടർ, ഭിന്നശേഷി റാമ്പുകൾ, വഴിവിളക്കുകൾ, ലാൻഡ് സ്‌കേപ്പിംഗ്, നിരീക്ഷണ ക്യാമറകൾ തുടങ്ങിയവയൊക്കെ നവീകരണത്തിന്റെ ഭാഗമായി വന്നുകഴിഞ്ഞു. വഴിയോരത്ത് തടിയിൽ തീർത്ത ചവറ്റുകുട്ടകളും സ്ഥാനം പിടിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾ എത്തിത്തുടങ്ങുന്നതോടെ പ്രതിവർഷം മൂന്നു ലക്ഷം രൂപയുടെ വരുമാനം ഡി.ടി.പി.സിയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഉദ്ഘാടനം ജൂലായ് ഒന്നിന്
ജില്ലാ ഭരണകൂടത്തിന്റെയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിൽ നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം ജൂലായ് ഒന്നിന് വൈകിട്ട് ആറിന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |