സുൽത്താൻ ബത്തേരി: വിളവെടുപ്പാരംഭിച്ചതോടെ പാഷൻ ഫ്രൂട്ടിന്റെ വില കുത്തനെ കുറഞ്ഞു. ഇഞ്ചിയും ചേനയും വാഴയുമെല്ലാം കൃഷിയിറക്കി വന്ന കർഷകർ വിലയിടിവും കൃഷിനാശവും കാരണമാണ് പാഷൻഫ്രൂട്ട് കൃഷിയിലേക്ക് തിരിഞ്ഞത്. വിളവെടുക്കേണ്ട സമയമായപ്പോഴേക്കും കൊറോണ വ്യാപനത്തിന്റെ പേരിൽ വില ഇടിയുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിൽ ഇരുനൂറ് രൂപ വരെ കിലോയ്ക്ക് വിലയുണ്ടായിരുന്ന പാഷൻ ഫ്രൂട്ടിന് ഇപ്പോൾ വില 40 രൂപയിലെത്തി. വിലയിടിഞ്ഞതോടെ വിളവെടുക്കാൻ പോലും കർഷകർ തയ്യാറാവുന്നില്ല.
വൈൻ, സ്‌കാഷ്, ജാം, അച്ചാർ, ജൂസ് എന്നിവയ്ക്കായാണ് പാഷൻ ഫ്രൂട്ട് പ്രധാനമായും കയറ്റി പോകുന്നത്. ഇതിന്റെ പ്രധാന മാർക്കറ്റും ബാംഗ്ലൂരാണ്.
ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാൻ പറ്റുന്നതാണ് പാഷൻ ഫ്രൂട്ട്. അധികം വെള്ളം കെട്ടിനിൽക്കാൻ പാടില്ലെന്ന് മാത്രം. വള്ളികളായി പടർന്നാണ് വളരുക. വീടിന്റെ ടെറസുകളിൽപോലും ഇത് വളർത്താൻ കഴിയും. സാധാരണക്കാർക്ക് അധികം ചെലവില്ലാതെ വീട്ടുമുറ്റത്തും പറമ്പുകളിലും വയലുമെല്ലാം വളർത്താൻ പറ്റുന്നതാണ്. വയലറ്റ്, മഞ്ഞ നിറത്തിലുള്ള പഴങ്ങളാണ്. വർഷത്തിൽ രണ്ട് തവണ വിളവ് തരും.
വയറെരിച്ചിൽ, പ്രമേഹം, അർബുദ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഇത് ഫലപ്രദമാണ്. പഴം വെറുതെ കഴിക്കുകയോ അല്ലങ്കിൽ ജ്യുസാക്കി കഴിക്കുകയോ ചെയ്യാം. ഇതിന്റെ തോട് അച്ചാറാക്കി ഉപയോഗിക്കാറുമുണ്ട്.
പ്രോസസിംഗ് യൂണിറ്റ് തുടങ്ങുന്നു
സുൽത്താൻ ബത്തേരി: പാഷൻഫ്രൂട്ടിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് കർഷകരെ സഹായിക്കുന്നതിനായി കാർഷിക പുരോഗമന സമിതിയുടെ നേതൃത്വത്തിൽ കർഷക മിത്ര പ്രോസസിംഗ് യൂണിറ്റ് തുടങ്ങുന്നു. ജാം, ജ്യുസ്, അച്ചാറുകൾ, സ്‌കാഷ്, വൈൻ എന്നിവ ഉണ്ടാക്കി വിപണിയിലിറക്കാനാണ് നീക്കം. മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുന്നതോടെ ഉയർന്ന വിലയ്ക്ക് തന്നെ കർഷകരിൽ നിന്ന് നേരിട്ട് പാഷൻ ഫ്രൂട്ട് ശേഖരിക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |