കോഴിക്കോട്: ആളിപടരുന്ന പാചകവാതക വിലയിൽ കത്തിയമർന്ന് അടുക്കളകൾ. കഴിഞ്ഞ ആറുമാസത്തിനിടെ ഗ്യാസ് സിലിണ്ടറിന് 140.50 രൂപയുടെ വർധനവാണ് ഉണ്ടായത്. കൊവിഡ് പ്രതിസന്ധിക്കൊപ്പം പാചകവാതക വിലയുടെ കുതിപ്പ് കുടുംബ ബഡ്ജറ്റുകളുടെ താളം തെറ്റിച്ചിരിക്കുകയാണ്. നഗര പ്രദേശങ്ങളിൽ അടുത്തടുത്ത് വീടുവെച്ച് താമസിക്കുന്നവർക്ക് വിറകടുപ്പ് പ്രായോഗികമല്ല. പല വീടുകളിലും ഫ്ലാറ്റുകളിലും വിറകടുപ്പ് പോലുമില്ല. ഭക്ഷണം പാചകം ചെയ്യാൻ ഗ്യാസില്ലാതെ പറ്റില്ലെന്ന അവസ്ഥയാണ് മിക്കയിടത്തും. മഴക്കാലമായാൽ വിറകിന് തീപിടിക്കാൻ സമയമെടുക്കുന്നതിനാൽ പലരും വിറകടുപ്പ് ഉപേക്ഷിച്ച മട്ടാണ്.
ഡെലിവറി ചാർജ് വേറെ
അഞ്ച് കിലോമീറ്ററിനുള്ളിൽ ഉപഭോക്താവിൽ നിന്ന് ഡെലിവറി ചാർജ് ഈടാക്കരുതെന്നാണ് ഏജൻസികൾക്ക് സർക്കാർ നൽകിയ നിർദ്ദേശം. എന്നാൽ ഒരു ഏജൻസിയും ഇത് പാലിക്കാറില്ല. മിനിമംചാർജായ 20 രൂപ മുതൽ കിലോമീറ്റർ കൂടുന്നതിന് അനുസരിച്ച് ഉയർന്ന തുക ഈടാക്കുന്ന വിതരണക്കാർ വരെയുണ്ട്. ഏജൻസിയിൽ പരാതിപ്പെട്ടാൽ നൽകേണ്ടതില്ല എന്നുമാത്രമായിരിക്കും മറുപടി. തുക നൽകാതിരുന്നാൽ സമയത്ത് ഗ്യാസ് എത്തിയില്ലെന്ന് വരും. ഏജൻസിയിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നതിന് ചെലവേറുന്നതിനാൽ ഡെലിവറി ചാർജ് നൽകാൻ നിർബന്ധിതരാവുകയാണ്.
സബ്‌സിഡിയില്ലാത്ത ഒരുവർഷം
ഒരുവർഷമായി പാചകവാതക സബ്‌സിഡി നിർത്തലാക്കിയതിനാൽ മുഴുവൻ പണവും ഉപഭോക്താവ് നൽകേണ്ട സ്ഥിതിയാണ്. 12 സിലിണ്ടറാണ് സബ്‌സിഡിയോടെ ഒരുവർഷം നൽകിയിരുന്നത്. ഉപഭോക്താക്കളെ അറിയിക്കാതെയായിരുന്നു സബ്‌സിഡി എടുത്തുകളഞ്ഞത്. സബ്‌സിഡിയില്ലാത്ത പാചകവാതക വില നിർണയത്തിന്റെ മാനദണ്ഡമെന്തെന്നതിന് സർക്കാരിനും എണ്ണക്കമ്പനികൾക്കും വിശദീകരണമില്ല.
സിലിണ്ടർ വില
ജനുവരി- 703
ഫെബ്രുവരി - 803
എപ്രിൽ- 818
ജൂലായ് - 843.50
കിറ്റ് കിട്ടീട്ട് എന്താ. അത് കഴിക്കണേൽ വേവിക്കണ്ടേ. തൊഴിലുമില്ല, കൂലിയുമില്ല. ഗ്യാസ് വാങ്ങാൻ എവിടുന്നാ പണം. എം.സുജാത, സ്കൂൾ പാചകതൊഴിലാളി
വീട്ടിൽ വിറകില്ല. ഇനിയിപ്പോ വാങ്ങിയാലും രാവിലെ തിരക്കിട്ട് പോകുമ്പോൾ അടുപ്പ് കത്തിക്കൽ നടക്കുന്ന പണിയല്ല. ഗ്യാസിന് വില കൂടിയാലും വാങ്ങുകയേ നിവൃത്തിയുള്ളു- വി. അശ്വതി, നഴ്സ്,
ഗാസിന്റെ വില കൂടുന്നതിനനുസരിച്ച് ഭക്ഷണത്തിന്റെ വില കൂട്ടാനാവില്ല. മാസത്തിൽ വില കൂടുകയാണ്. ഒറ്റയടിക്ക് നൂറു രൂപയൊക്കെയാണ് കൂടുന്നത്. വലീദ് പാലാട്ട്, ബിരിയാണി സുലൈമാനി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |