മാനന്തവാടി : രാഹുൽ ഗാന്ധിയെ പല തവണ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും മത്തായിക്ക് അടുത്തുപോകാൻ കഴിഞ്ഞിട്ടില്ല. അടുത്തെങ്ങാനും ആഗ്രഹം നടക്കുമെന്ന് വിചാരിച്ചതുമല്ല. പക്ഷെ, അത് സംഭവിച്ചു, രാഹുൽ ഗാന്ധി അരികിലെത്തി ചേർത്തുനിർത്തിയപ്പോൾ എഴുപത്തിയാറിലും ആഗ്രഹ സാഫല്യത്താൽ മത്തായി കണ്ണീർ പൊഴിച്ചു. എല്ലാത്തിനും സാക്ഷിയായി ഗാന്ധി പ്രതിമയും. മാനന്തവാടി ഗാന്ധി പാർക്കിൽ പുതുതായി നിർമ്മിച്ച ഗാന്ധി പ്രതിമയുടെ അനാഛാദന സദസിലാണ് ഈ അപൂർവ സമാഗമം നടന്നത്. ചടങ്ങിന് മണിക്കൂറുകൾക്ക് മുമ്പേ തന്നെ മത്തായി സദസിലെത്തിയിരുന്നു. രാഹുൽ ഗാന്ധി വേദിയിലെത്തിയതോടെ സ്റ്റേജിന് കുറച്ചകലെയായി ഊന്നുവടിയുമായി ഇരിക്കുകയായിരുന്ന മത്തായി കൈവീശി കാണിച്ചു. അടുത്തേക്ക് വരാമെന്ന് രാഹുൽ ഗാന്ധി ആംഗ്യം കാണിച്ചെങ്കിലും അരികിലെത്തുമെന്ന് മത്തായി കരുതിയില്ല. അനാഛാദനവും സ്റ്റേജിലെ പ്രസംഗവും കൗൺസിലർമാരുടെ ഫോട്ടോ സെഷനുമെല്ലാം കഴിഞ്ഞശേഷം തിരക്ക് ഭേദിച്ച് അരികിലെത്തിയ രാഹുൽ ഗാന്ധിയെ കണ്ട് മത്തായി ശരിക്കും അത്ഭുതപ്പെട്ടുപോയി. ചോർത്തുനിർത്തി വിശേഷങ്ങൾ ചോദിച്ചു. കൂടെ നിർത്തി ഫോട്ടോ എടുത്തപ്പോൾ പയ്യമ്പള്ളി വടക്കേതലക്കൽ മത്തായിയുടെ കണ്ണുകൾ നിറഞ്ഞു, വാക്കുകൾ ഇടറി. നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച ആശ്ലേഷണം മത്തായിയുടെ ജീവിത സാഫല്യം കൂടിയായി മാറി. പാരമ്പര്യമായി കോൺഗ്രസുകാരനാണ് മത്തായി. ''അദ്ദേഹം എന്നെ തിരിച്ചറിഞ്ഞല്ലോ. എനിക്ക് അതുമതി. ഇതിൽപരം സന്തോഷം എനിക്ക് ലഭിക്കാനുമില്ല... മത്തായി പറഞ്ഞു നിർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |