കോഴിക്കോട്: കാഴ്ചാ പരിമിതികളെ തോൽപ്പിച്ച് കമ്പ്യൂട്ടറിൽ എസ്.എസ്.എൽ.സി പരീക്ഷ സ്വന്തമായെഴുതി മുഴുവൻ എ പ്ലസും നേടിയ മേലാറ്റൂരെ ഫാത്തിമ അൻഷിയെ തേടിയെത്തിയത് ആദരവിന്റെ നിറമുളള കാഴ്ചകൾ. കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രിയും മഹാത്മാ ഐ റിസർച്ച് ഫൗണ്ടേഷനും ഐ.എം.എ വനിതാ വിഭാഗം (ഡബ്ള്യു.ഡി.ഒ), തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചക്ഷുമതിയും ചേർന്നാണ് ഗായിക കൂടിയായ ഫാത്തിമയെ ആദരിച്ചത്. മേലാറ്റൂർ ആർ.എം.ആർ ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ് ഫാത്തിമ അൻഷി. മഹാത്മാ ഐ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.സുരേഷ് പുത്തലത്ത് ഡൽഹിയിലെ ഇന്ദർ സിംഗ് നൽകിയ ലാപ്ടോപ്പ് സമ്മാനമായി കൈമാറി. 2020ൽ ചക്ഷുമതിയുടെ എ യെസ് ഫ്രീ സയൻസ് ക്യാമ്പിൽ പങ്കെടുത്തതാണ് തന്റെ ജീവിതത്തിനെയും പഠനത്തെയും നവീന വിവര സാങ്കേതിക വിദ്യയിലൂടെ സ്വാതന്ത്രമാക്കിയതെന്ന് ഫാത്തിമ അൻഷി പറഞ്ഞു. അൻഷിയിലെ സംഗീത വാസന തിരിച്ചറിഞ്ഞ ചക്ഷുമതിയിലെ റാം കമൽ ഭിന്നശേഷി കുട്ടികൾക്കായി നടത്തുന്ന " ദി റോഡ് ടു ഐവി " എന്ന ലോകോത്തര സർവകലാശാലകളിലേക്കുള്ള പ്രവേശന-പഠന പരിപാടിയിലേക്ക് തിരഞ്ഞെടുത്തു. പട്ടുറുമാൽ റിയാലിറ്റി ഷോ വിജയി അൻഷി സംഗീത ലോകത്ത് തന്റെ കഴിവ് തെളിയിക്കാനുള്ള ഒരുക്കത്തിലാണ്. എടപ്പറ്റയിലെ അബ്ദുൾ ബാരി - ഷംല ദമ്പതികളുടെ മകളാണ്. പുത്തലത്ത് കണ്ണാശുപത്രി അസി. മാനേജർ അഖിൽ.പി സ്വാഗതം പറഞ്ഞു. ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.സുരേഷ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ഐ.എം.എ വനിതാ വിഭാഗം ചെയർപേഴ്സൺ ഡോ.ബാലാ ഗുഹൻ പ്രസംഗിച്ചു ഡോ. ലൂസി പി.തളിയത്ത് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |