കൊവിഡ് വാക്സിനേഷൻ ഇന്ന് മുതൽ പുനരാരംഭിക്കും
കോഴിക്കോട്: നിപ കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് വാർഡുകളിലെ നിയന്ത്രണങ്ങളിൽ ഇളവ്. ഇൻക്യുബേഷൻ കാലയളവായ 14 ദിവസം കഴിഞ്ഞതോടെയാണ് മെഡിക്കൽ ബോർഡിന്റെയും വിദഗ്ദ്ധ സമിതിയുടെയും നിർദ്ദേശത്തെ തുടർന്ന് ഇളവ് അനുവദിച്ചത്. അതെസമയം നിപ സ്ഥിരീകരിച്ച് 12കാരൻ മരിച്ച ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാർഡ് കണ്ടെയ്ൻമെന്റായി തുടരുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.മറ്റ് പ്രദേശങ്ങളിൽ കടകൾ തുറക്കാനും യാത്ര ചെയ്യാനും അനുമതിയുണ്ട്. രോഗലക്ഷണമുള്ളവർ നിർബന്ധമായും വീടുകളിൽ കഴിയണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ഉടനെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. കണ്ടെയ്ൻമെന്റ് സോണിൽ നിർത്തിവച്ചിരുന്ന വാക്സിനേഷൻ ഇന്നുമുതൽ പുനരാരംഭിക്കും. രോഗലക്ഷണമുള്ളവർ വാക്സിനെടുക്കാൻ പോകരുത്. 9593 പേരാണ് കണ്ടെയ്ൻമെന്റ് വാർഡുകളിൽ ആദ്യഡോസ് വാക്സിൻ എടുക്കാനുള്ളത്. 500 മുതൽ 1000 വരെ പല സെഷനുകളാക്കിയായിരിക്കും വാക്സിൻ നൽകുക. പൂന എൻ.ഐ.വിയിൽ പരിശോധനയ്ക്കയച്ച നിപ സമ്പർക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ ഫലം കൂടി നെഗറ്റീവായി. ഇതോടെ 143 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |