SignIn
Kerala Kaumudi Online
Friday, 26 April 2024 6.47 PM IST

കരിപ്പൂരിൽ ചിറകൊടിഞ്ഞ് വീണത് റിയാസിന്റെ ജീവിതവും

1
പണിതീരാത്ത വീടിന് മുന്നിൽ റിയാസും മകളും

കുറ്റ്യാടി: പറന്നിറങ്ങിയ ദുരന്തത്തിനൊപ്പം തകർന്നുപോയ ജീവിതം വീണ്ടെടുക്കാനാവാതെ റിയാസ്. 2020 ആഗസ്റ്റ് ഏഴിനുണ്ടായ കരിപ്പൂർ വിമാനാപകടത്തിന്റെ നടുക്കത്തിന് മങ്ങൽ വീണെങ്കിലും നട്ടെല്ലിനേറ്റ പരിക്കിൽ ദുരന്തം വേദനയായി തെളിയുകയാണ് ഈ യുവാവിൽ. നിൽക്കാനോ നടക്കാനോ എന്തിന് പ്രാഥമികാവശ്യങ്ങൾക്കുപോലും പരസഹായം തേടേണ്ട അവസ്ഥ. കായക്കൊടി പഞ്ചായത്തിലെ കുളങ്ങരത്താംകുഴിയിൽ ഹമീദിന്റെ മകൻ റിയാസ് (30) കുടുംബം പുലർത്താനും വീടെന്ന സ്വപ്നം പൂർത്തിയാക്കാനുമായിരുന്നു ദുബയിലേക്ക് പറന്നത്. കഫ്റ്റീരിയയിൽ ചെറിയൊരു ജോലി. ദീർഘനാളത്തെ പ്രവാസ ജീവിതത്തിന് ശേഷം വീട്ടുകാരെ കാണാനുളള മടക്കത്തിലാണ് വിമാനം തകർന്നുവീണത്. നട്ടെല്ലിനേറ്റ പരിക്കിന് പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും വേദന ഒട്ടും വിട്ടുപോയില്ല. നട്ടെല്ലിന് അകൽച്ചയുണ്ടെന്ന് ഒടുവിൽ ഡോക്ടർമാർ വിധിയെഴുതി. പക്ഷെ,​ ജീവിത പ്രയാസങ്ങൾ തുടർ ചികിത്സയെന്ന മോഹത്തിന് തടസമായി. പിതാവിന്റെ തുച്ഛമായ വരുമാനത്തിൽ

കുടുംബം പുലർത്തുന്നത് സങ്കട കാഴ്ചയായതോടെ വീണ്ടും ദുബയിലേക്ക് പറന്നു. വിട്ടുമാറാത്ത വേദന അസഹ്യമായതോടെ പ്രവാസം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയെങ്കിലും ജീവിതവും ചികിത്സയും കൂട്ടിമുട്ടിക്കാനാവാത്ത സങ്കട കടലിലാണ് ഇപ്പോൾ റിയാസ്. അപകട ഇൻഷ്വറൻസ് തുകയായ അമ്പതിനായിരം രൂപ മാത്രമാണ് ആകെ റിയാസിന് ലഭിച്ചത്. ദുരന്ത സമയത്ത് തുണികൾ ഉൾപ്പെടെ മുപ്പത്തിയഞ്ച് കിലോ ലഗേജ് നഷ്ടപ്പെട്ടിരുന്നു. അതിൽ മൂന്നര കിലോ തിരികെ കിട്ടി. ബാക്കിയുളളതിനെകുറിച്ച് വിവരമൊന്നുമില്ല. ആകെയുണ്ടായ സമ്പാദ്യംകൊണ്ട് വാങ്ങിയ സ്വർണവും നഷ്ടപ്പെട്ടവയിലുണ്ടെന്ന് റിയാസ് പറയുന്നു. അപകടത്തിൽ പെട്ടവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധനസഹായ വിതരണം എങ്ങുമെത്തിയില്ല. അപകടം അന്വേഷിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ടും പെരുവഴിയിലാണ്. മരിച്ചവരുടെ കുടുംബത്തിന് മാത്രമാണ് നാമമാത്രമായെങ്കിലും സഹായം ലഭിച്ചത്.

മലബാർ ഡവലപ്പമെന്റ് ഫോറം പ്രവർത്തകരാണ് ദുരന്തത്തിനിരയായവരുടെ ഇപ്പോഴത്തെ ഏക ആശ്വാസം. എം.ഡി.എഫ് നാദാപുരം ചാപ്റ്റർ പ്രസിഡന്റ് ജമാൽ കോരങ്കോട്,​ ട്രഷറർ ഫിർദൗസ് കായക്കൊടി, പ്രവാസി കോ ഓർഡിനേറ്റർ ഹമീദ് തളീക്കര, വർക്കിംഗ് പ്രസിഡന്റ് എം.എ ഹമീദ് നാദാപുരം, ജനറൽ സെക്രട്ടറി വിനോദൻ കോതോട് എന്നിവർ കഴിഞ്ഞദിവസം റിയാസിന്റെ വീട്ടിലെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.