കോഴിക്കോട്: ടിപ്പർ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച യുവാക്കൾ പൊലീസ് പിടിയിൽ. പൊലീസ് പിന്തുടരുന്നത് അറിഞ്ഞ് അമിത വേഗതയിൽ പോകുന്നതിനിടെ ഇടിച്ചിട്ടത് ഏഴ് വാഹനങ്ങൾ. കാപ്പാട് കണ്ണൻകടവ് പടിഞ്ഞാറെ ഉമ്മർകണ്ടി അബ്ബാസ് ( 20), പണിക്കർ റോഡ് നാലുകോടി നിതീഷ് ( 22) എന്നിവരെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. മലപ്പറമ്പ് മലാക്കുഴിയിൽ ബഷീറിന്റെ കെ.എൽ 57 8485 ടിപ്പർ ലോറി വെള്ളിയാഴ്ച രാത്രി എ.ഡി.എം ബംഗ്ലാവിന് സമീപം നിർത്തിയിട്ടതായിരുന്നു. ശനിയാഴ്ച പുലർച്ച 4.50നാണ് മോഷണം പോയത്. അമിത വേഗതയിൽ ടിപ്പർ പോകുന്നത് ശ്രദ്ധയിൽ പെട്ട എലത്തൂർ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇതിനിടെ പല വാഹനങ്ങളിലും ഡിവൈഡറിലും ഇടിച്ചു. അമ്പലപ്പടി ബൈപ്പാസ്, എരഞ്ഞിക്കൽ , കണ്ടംകുളങ്ങര ,പാവങ്ങാട് വഴി നടക്കാവ് ബിലാത്തിക്കുളം ക്ഷേത്രക്കുളത്തിനടുത്ത് എത്തിയ ലോറി ക്ഷേത്രത്തിലെ വിളക്ക് തൂണിൽ കുടുങ്ങിയതോടെ യുവാക്കൾ ഇറങ്ങി ഓടിയെങ്കിലും പ്രദേശവാസികളും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. എലത്തൂർ പൊലീസ് ഇരുവരെയും ചേവായൂർ പൊലീസിന് കൈമാറി. മലാപ്പറമ്പ് ചോലപ്പുറത്ത് സ്‌കൂളിലെ ലാപ്‌ടോപ്പും സ്പീക്കറും കവർന്ന ശേഷമാണ് മോഷ്ടാക്കൾ ടിപ്പർ ലോറിയുമായി കടന്നുകളയാൻ ശ്രമിച്ചതെന്ന് ചേവായൂർ പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |