കോഴിക്കോട്: കേരളത്തിലെ ഭവന രഹിതരായ മുഴുവൻ പേർക്കും വീട് ലഭ്യമാക്കുന്നതിന് പുതിയ ഭവന നയം രൂപീകരിക്കുമെന്ന് റവന്യു- ഭവന നിർമ്മാണ മന്ത്രി കെ.രാജൻ പറഞ്ഞു.
സർക്കാർ ജീവനക്കാർക്കും മുതിർന്ന ഓഫീസർമാർക്കും താമസ സൗകര്യമൊരുക്കാൻ മെഡിക്കൽ കോളേജിന് സമീപം പണിയുന്ന കെട്ടിട നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഹൗസിംഗ് ബോർഡിന്റെ ഭൂമി പാവപ്പെട്ടവർക്കും ഉപയോഗപ്പെടുത്താനാവശ്യമായ നടപടി സ്വീകരിക്കും. കേരളത്തിൽ ഡിജിറ്റൽ സർവെ നടപ്പാക്കുന്നതോടെ കൈയേറ്റ ഭൂമികളും അനധികൃത കൈവശഭൂമികളും കണ്ടെത്താൻ കഴിയും.87 വില്ലേജുകളിൽ ഡിജിറ്റൽ സർവെ നടത്തി കഴിഞ്ഞു. യുണീക്ക് തണ്ടപ്പേർ സമ്പ്രദായം വരുന്നതോടെ ഒരു വ്യക്തിക്ക് എവിടെയൊക്കെ ഭൂമിയുണ്ടെന്ന് കണ്ടെത്തൽ എളുപ്പമാകും.അന്യാധീനപ്പെട്ട മുഴുവൻ ഭൂമിയും തിരിച്ചെടുക്കും. പട്ടയമേളയിലൂടെ 13,530 പേരാണ് ഭൂവുടമകളായി മാറിയത്. കേരളത്തിലെ വില്ലേജ് ഓഫീസുകൾ ഡിജിറ്റലാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സർക്കാറിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി
കോവൂർ ഇരിങ്ങാടൻപള്ളിക്ക് അടുത്ത് സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ സ്ഥലത്താണ് സർക്കാർ ഉദ്യോഗസ്ഥർക്കായി പാർപ്പിടം ഒരുക്കുന്നത്. നാല് കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായാണ് കെട്ടിടം പണിയുന്നത്.ഒരു വർഷം കൊണ്ട് കെട്ടിട നിർമാണം പൂർത്തിയാകും. ഫ്ലാറ്റുകൾ മിതമായ വാടകയിൽ നിശ്ചിത കാലത്തേക്ക് ഉദ്യോഗസ്ഥർക്ക് അനുവദിക്കുകയാണ് ലക്ഷ്യം. ചെലവൂർ വില്ലേജ് ഓഫീസ് നിർമിക്കാൻ ചാമക്കാലയിൽ സി.ജയദാസൻ സൗജന്യമായി നൽകിയ നാല് സെന്റ് ഭൂമിയുടെ സമ്മതപത്രം മന്ത്രി രാജൻ ഏറ്റുവാങ്ങി. കോവൂർ ഇരിങ്ങാടൻപള്ളി വർക്കിംഗ് വിമൻസ് ഹോസ്റ്റൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വീഡിയോ സന്ദേശം നൽകി. തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ, പി.ടി.എ റഹിം എം.എൽ.എ, വാർഡ് കൗൺസിലർ ഡോ.അജിത, ഹൗസിംഗ് കമ്മിഷണർ എൻ.ദേവിദാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |