കോഴിക്കോട്: മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് നാലുവരി പാതയായി വികസിക്കാൻ ഇനിയും 3.4621 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരും. സ്ഥലം ഉടമകളുമായി നടത്തിയ ചർച്ചകളുടെ ഫലമായി നാല് ഹെക്ടറോളം ഭൂമി ഏറ്റെടുത്തിരുന്നു. നഷ്ടപരിഹാര തുകയായി 214 കോടി രൂപ വിതരണവും ചെയ്തു. റോഡ് വികസനത്തിന് ആവശ്യമായ അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തണമെന്ന് മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് ആക്ഷൻ കമ്മിറ്റി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ എന്നിവരോട് അഭ്യർത്ഥിച്ചു.
അനുവദിച്ച തുകയിൽ 12 കോടി രൂപ ബാക്കിയുണ്ട്. സി.എസ്.ഐ പള്ളിയുടെ കീഴിലുള്ള മാനാഞ്ചിറ ബി.ഇ.എം സ്‌കൂളിന്റെയും മലബാർ ക്രിസ്ത്യൻ കോളേജ് സെക്കൻഡറി സ്‌കൂളിന്റെയും കൈവശമുള്ള സ്ഥലം റോഡ് വികസനത്തിന് വിട്ടുകൊടുക്കാൻ ആദ്യം തയ്യാറായെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് വിട്ടു നിൽക്കുകയാണ്.
മാനാഞ്ചിറ ഡി.ഡി ഓഫീസ് കോമ്പൗണ്ടിലുള്ള കെട്ടിടങ്ങളും വെള്ളിമാടുകുന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സിന് മുന്നിലെ വാട്ടർടാങ്കും മാറ്റുന്നതിനും മലാപ്പറമ്പ് എ.ഡി.എം ബംഗ്ലാവിന് സമീപത്തുള്ള മരങ്ങൾ മുറിച്ചു നീക്കുന്നതിനും നടപടി സ്വീകരിക്കണം.
ഈ വർഷം ജനുവരി 15ന് സർക്കാർ പ്രഖ്യാപിച്ച 134.5 കോടി രൂപ ധനകാര്യ വകുപ്പ് റോഡ് ഫണ്ട് ബോർഡിന് കൈമാറണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഓൺലൈനായി ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഡോ.എം.ജി.എസ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, ജനറൽ സെക്രട്ടറി എം.പി.വാസുദേവൻ, കെ.വി. സുനിൽകുമാർ, പ്രദീപ് മാമ്പറ്റ, പി.എം.കോയ, എൻ.ഭാഗ്യനാഥൻ, കെ.വി.സലിംബാബു, ടി.ടി.നാസർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |