കോഴിക്കോട്: അഴുകിയ ചുമരുകളെ അഴകുള്ളതാക്കി അമ്മയും കുഞ്ഞുമെന്ന ആത്മബന്ധത്തിന്റെ ആഴങ്ങളിലേക്ക് നിറമെറിയുകയാണ് നഗരത്തിൽ ഒരുകൂട്ടം കുട്ടികൾ. പെൻസിൽകൊണ്ട് രേഖാചിത്രമൊരുക്കി പല വർണങ്ങളാൽ തെളിയുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ആരെയും ആകർഷിക്കും. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് ' അമ്മയ്ക്കും കുഞ്ഞിനും കരുതലാണ് അംഗൻവാടി..' എന്ന വിഷയത്തിൽ നഗരത്തിൽ ചിത്ര ചുമരുകൾ ഒരുങ്ങുന്നത്.
യൂണിവേഴ്‌സൽ സ്‌കൂൾ ഒഫ് ആർട്‌സിലെ ഒന്നും രണ്ടും വർഷ വിദ്യാർത്ഥികളാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. പെയിന്റും അനുബന്ധ സാമഗ്രികളും വനിതാ ശിശുവികസന വകുപ്പാണ് നൽകുന്നത്. മുപ്പതോളം വിദ്യാർത്ഥികൾ ക്ലാസ് ഇടവേളകളിലാണ് ചിത്രരചന നടത്തുന്നത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇത്തരം ചിത്രച്ചുമരുകൾ ഒരുങ്ങിക്കഴിഞ്ഞു.
'ആയിരം നോട്ടീസ് അടിച്ചിറക്കി ബോധവത്കരണം നടത്തുന്നതിനേക്കാൾ പ്രയോജനമുണ്ട് ഇത്തരം പെയിന്റിംഗുകൾക്ക്. ചിത്രങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തും'. പി.എ.രാജേഷ്, ജൂനിയർ സൂപ്രണ്ട് വനിതാ ശിശുവികസന വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |