കാട്ടിക്കുളം (വയനാട്): ഈ അനിശ്ചിചത്വം ഇനിയെത്ര കാലം സഹിക്കണം...?. കാടിറങ്ങി നാട്ടിൽ അതിക്രമം വിതച്ച കടുവയെ പിടികൂടാനുള്ള വേട്ട ഫലം കാണാതെ നീളുമ്പോൾ പൊറുതിമുട്ടി ജനം ചോദിക്കുന്നത് ഇങ്ങനെയാണ്. 24 ദിവസം മുമ്പ് നാട്ടിലിറങ്ങിയ കടുവ കഴിഞ്ഞ കഴിഞ്ഞ അഞ്ചു ദിവസത്തിനിടയ്ക്ക് വളർത്തുമൃഗങ്ങളെയൊന്നിനെയും കശാപ്പ് ചെയ്തില്ലെന്നതു മാത്രമാണ് കർഷക കുടുംബങ്ങളുടെ ഏക ആശ്വാസം.
സർവസന്നാഹങ്ങളുമായി വനപാലകർ ഇന്നലെയും കാട് അരിച്ചുപെറുക്കിയിട്ടും പ്രത്യേകിച്ച് സൂചനയൊന്നും ലഭിച്ചില്ല. സ്വകാര്യവ്യക്തികളുടെ തോട്ടങ്ങളിലടക്കം പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്പാടുകൾ പോലും കണ്ടെത്താനായില്ല. തോൽപെട്ടി വന്യജീവി സങ്കേതത്തിൽ പെട്ട ബാവലി സെക്‌ഷനിലെ കാട്ടിക്കുളം, ദേവട്ടം, രണ്ടാംഗേറ്റ്, കാവേരി പൊയിൽ എന്നിവിടങ്ങളിലായിരുന്നു ഇന്നലെ കാര്യമായും പരിശോധന.
കടുവയിലേക്ക് കണ്ണും കാതും തുറന്നിരിക്കുന്ന അവസ്ഥ തുടരുമ്പോൾ ഉപജീവനവഴി പോലും അടഞ്ഞ നിലയിലാണ് ഒട്ടുമിക്കവരും. പശുക്കൾക്ക് പുല്ലരിയാൻ പോലും പുറത്തിറങ്ങാനാവാത്ത നിസ്സഹായവസ്ഥ. പാൽവെളിച്ചം, കുറുക്കൻമൂല, പയ്യമ്പള്ളി, പുതിയിടം, ചെറൂർ, പടമല എന്നിവിടങ്ങളിലെ കർഷകർ കൃഷിയിടങ്ങളിൽ ഇറങ്ങാനും പേടിക്കുകയാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതുനേരത്തും അതിക്രമകാരിയായ കടുവ പ്രത്യക്ഷപ്പെടാമെന്നതു തന്നെ കാരണം.
കാപ്പി പഴുത്ത് ഉതിർന്നുപോകുന്ന അവസ്ഥയിലും പറമ്പിൽ പണിയ്ക്കിറങ്ങാൻ കഴിയാത്ത ഗതികേടിലാണ് കർഷകർ. കുരുമുളകും നെല്ലും പച്ചക്കറിയുമെല്ലാം വിളവെടുക്കാറായ കർഷകരെയും കടുവാഭീതി പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പലയിടത്തും പാൽ അളക്കുന്ന സമയത്തിൽ മാറ്റം വരുത്തിയതു ക്ഷീരകർഷകരെയും വലയ്ക്കുകയാണ്. അക്രമത്തിൽ 18 വളർത്തുമൃഗങ്ങളാണ് ഇരയായി മാറിയത്. ഇതിന് നഷ്ടപരിഹാരം അനുവദിക്കുന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനം വന്നിട്ടില്ല.
നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുവെ ജനങ്ങളുടെ ദൈനംദിന ജീവിതവും താളം തെറ്റിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളോളം പ്രതിസന്ധിയിൽ പെട്ടുപോയവരുടെ ജീവിതം സാധാരണനിലയിലേയ്ക്ക് മടങ്ങിവരുന്നതിനിടെയാണ് കടുവപ്പേടിയിൽ കുടുങ്ങി ഒതുങ്ങേണ്ടി വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |