കോഴിക്കോട്: കടലും പ്രകൃതിയും കടലാഴങ്ങളിലെ ജീവന്റെ പടർപ്പുകളും കാൻവാസിൽ പകർത്തി ശ്രീനിവാസന്റെ ചിത്രപ്രദർശനം ലളിതകലാ ആർട്ട് ഗാലറിയിൽ തുടക്കമായി. കാഴ്‌ചയ്‌ക്കപ്പുറം കടൽ സമ്മാനിക്കുന്ന അനുഭവങ്ങളാണ് കാൻവാസിലെ ദൃശ്യപരത. ചിത്രത്തിലെ മത്സ്യം കടൽത്തീര സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നു. ഈ മത്സ്യം വെള്ളത്തിനടിയിൽ നിന്ന് മണ്ണിലേക്കും ആരാധനകളിൽ നിന്ന് ത്യാഗത്തിലേക്കും കെട്ടുകഥകളിലേക്കും പടരുന്നു. അനക്ഡോർട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്ര പ്രദർശനം ജനുവരി 2 ന് സമാപിക്കും.
'മീൻ', 'വിജനം', 'ഗ്രാമീണ ദൃശ്യങ്ങൾ' എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാക്കി 40 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. മത്സ്യം കടലിന്റെ ഒരു പ്രധാന ഘടകമായി മാറുമ്പോൾ മറ്റ് രണ്ടെണ്ണം ഭൂമിയെയും അതിന്റെ ജൈവ വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുകയാണ്. കരിയും പാസ്തലും ഉപയോഗിച്ച് വരണ്ട ഭൂമിയെ അതിന്റേതായ പ്രത്യേകതയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഗ്രാമീണ ദൃശ്യങ്ങളിൽ ഒരു വീട്ടമ്മയുടെ ദെെനംദിന പ്രവൃത്തിയിലൂടെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വരച്ചു കാണിക്കുകയാണ്.
എറണാകുളം പുത്തൻവേലിക്കര സ്വദേശിയാണ് പി.ജി.ശ്രീനിവാസൻ. പാലക്കാട് വല്ലപ്പുഴ എച്ച്.എസ്.എസ്.സിലെ റിട്ട.ആർട്ട് അദ്ധ്യാപകനാണ്. നിരവധി സോളോ, ഗ്രൂപ്പ് പ്രദർശനങ്ങളും ഇതിനോടകം ചെയ്തിട്ടുണ്ട്. പ്രദർശനം ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |