അമ്പലവയൽ: നാടിനെ ഞെട്ടിച്ച ആയിരംകൊല്ലിയിലെ മുഹമ്മദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായി പൊലീസ് എത്തിച്ചപ്പോൾ പ്രതികളായ മാതാവും രണ്ട് പെൺകുട്ടികളും തികച്ചും നിസ്സംഗഭാവത്തിലായിരുന്നു. ചുറ്റും കൂടിയ നാട്ടുകാർ സഹതാപത്തോടെയാണ് ഇവരെ കണ്ടത്.
തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ തിരികെ കൊണ്ടുപോകുന്ന സമയം വരെയും അവിടെ തടിച്ചുകൂടിയ നാട്ടുകാർ പൂർണ നിശബ്ദതയിലായിരുന്നു. മുഹമ്മദിനെ കൊലപ്പെടുത്തി കാല് മുറിച്ച് മാറ്റിയശേഷം ചാക്കിൽകെട്ടി കുഴിയിൽ ഉപേക്ഷിച്ചത് ഇവർ തന്നെയാണോ എന്ന ചോദ്യഭാവമായിരുന്നു പൊതുവെ നാട്ടുകാർക്ക്.
തെളിവെടുപ്പിന് ശേഷം രണ്ട് പെൺകുട്ടികളും മടങ്ങിയത് പാഠപുസ്തകവും മാസ്‌കും വസ്ത്രങ്ങളുമായാണ്.
പഠിക്കാനുള്ള പുസ്തകങ്ങളും ആവശ്യത്തിന് വസ്ത്രവും മാസ്‌കും മറ്റുമെടുക്കാൻ അനുവദിക്കുകയായിരുന്നു പൊലീസ്.
നാട്ടുകാരുമായി അകന്നു കഴിഞ്ഞിരുന്ന കുടുംബമായിരുന്നു മുഹമ്മദിന്റേത്. അതുകൊണ്ടു തന്നെ എന്തെങ്കിലും ബഹളം കേട്ടാൽ ആരും ശ്രദ്ധിക്കാറുമില്ല. ചൊവ്വാഴ്ച രാവിലെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കു ശേഷം പൊലീസ് എത്തിയപ്പോഴാണ് പരിസരവാസികൾപോലും സംഭവം അറിയുന്നത്.
കുട്ടികളുടെ മാതാവിനെ അടുക്കളയിൽ വെച്ച് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടികൾ തടഞ്ഞു. അതിനിടെ കുട്ടികളുമായി മുഹമ്മദ് മല്പിടുത്തത്തിലായി. അതിനിടയ്ക്കാണ് കുട്ടികൾ അടുത്തുണ്ടായിരുന്ന കോടാലിയും കത്തിയും ഉപയോഗിച്ച് നേരിട്ടതും മുഹമ്മദ് കൊല്ലപ്പെട്ടതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |