കൊയിലാണ്ടി: ഗതാഗതപരിഷ്ക്കരണത്തിന്റേയും സാമൂഹ്യസുരക്ഷയുടെയും ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കാനുള്ള പ്രാഥമിക നടപടികൾക്ക് നഗരസഭയും പൊലീസും സംയുക്തമായി നടപടികൾ തുടങ്ങി. നഗരത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മോഷണങ്ങളും വാഹന അപകടത്തെ തുടർന്ന് നിറുത്താതെ പോകുന്ന സംഭവങ്ങൾ, ലഹരി ഉപഭോഗവും വിപണനവും ഇതെല്ലാം നിയന്ത്രിക്കാനാണ് പുതിയ സംരംഭത്തിന് നഗരസഭയും പൊലീസും പദ്ധതി തയ്യാറാക്കിയത്.
കൊല്ലം ചിറ, പിഷാരികാവ് ക്ഷേത്രം, കൊല്ലം ടൗൺ, ആനക്കുളം, പോലീസ് സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, താലൂക്ക് ആശുപത്രി, റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡ്, ആർ.ഒ.ബിയുടെ മുകൾഭാഗത്തും താഴത്തും, തെക്ക് ഭാഗം, ബപ്പൻ കാട് ഗേറ്റ്, ബീവറേജ്, ടോൾ ബൂത്ത് ഹാർബർ, പഴയ പൊലീസ് സ്റ്റേഷൻ റോഡ് തുടങ്ങിയ നൂറോളം ഇടങ്ങളിലാണ് കാമറകൾ സ്ഥാപിക്കാൻ തീരുമാനമെടുത്തത്. ലക്ഷങ്ങൾ പദ്ധതിയ്ക്കായി വേണ്ടിവരും. സ്പോൺസർമാരെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുക. നേരത്തെ പലതവണ നഗരസഭയിൽ ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു.
റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ച് വലിയ തോതിൽ ലഹരി വസ്തുക്കളുടെ ഉപയോഗം നടക്കുന്നതായി നാട്ടുകാർ പൊലീസിൽ പരാതി നല്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.ഐ എൻ. സുനിൽകുമാർ, എം.എൽ.എ പ്രതിനിധി സ്വരാജ്, നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്, കെ.എസ്.ഇ.ബി സബ് എൻജിനീയർ കെ.കെ ഹരീഷ് കുമാർ, ദേശീയ പാത എക്സിക്യൂട്ടീവ് എൻജിനീയർ എൻ. ജാഫർ എന്നിവർ യോഗം ചേർന്നത്. കോഴിക്കോട്ടെ സ്വകാര്യ കമ്പനിക്കാണ് പദ്ധതി നടപ്പാക്കാനുള്ള ചുമതല. പദ്ധതി കാലതാമസമില്ലാതെ നടപ്പാക്കാൻ സ്പോൺസർമാരെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |