കോഴിക്കോട്: വിഷാംശമുള്ള ഘനലോഹങ്ങളെ ആഗിരണം ചെയ്ത് മണ്ണിനെ ശുദ്ധീകരിക്കാനുള്ള ചുള്ളിക്കണ്ടലിന്റെ (അക്കാന്തസ് ഇലിസിഫോളിസ് ) കഴിവ് വ്യക്തമാക്കുന്ന ലേഖനം അന്താരാഷ്ട്ര ശാസ്ത്ര ജേണലിൽ. കാലിക്കറ്റ് സർവകലാശാല ബോട്ടണി വിഭാഗം മേധാവി ഡോ.ജോസ് ടി.പുത്തൂരിന്റെ നേതൃത്വത്തിൽ കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് പ്രദേശത്ത് മൂന്നുവർഷമായി നടത്തിയ പഠന ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. നെതർലാൻഡ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ശാസ്ത്ര പ്രസാധകരായ എൽസേവ്യറിന്റെ 'എൻവയോൺമെന്റൽ പൊലൂഷൻ' എന്ന ജേണലിന്റെ പുതിയ ലക്കത്തിലാണ് ലേഖനം. ഡോ.ജോസ് ടി.പുത്തൂരിന് പുറമെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ ഗവേഷണ ഫെലോ ശരത് ജി.നായർ, സർസയ്യിദ് കോളേജിലെ അസി.പ്രൊഫ.ഡോ.എ.എം.ഷാക്കിറ എന്നിവർ ചേർന്നാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക പരിസ്ഥി കൗൺസിലിന്റെ 25 ലക്ഷം രൂപയുടെ ഗവേഷണ പദ്ധതിയിൽ സൗദി അറേബ്യയിലെ കിംഗ് സൗദി യൂണിവേഴ്‌സിറ്റി, യു.കെയിലെ നാന്റ്വിച്ചിലുള്ള ഗവേഷണ കേന്ദ്രം എന്നിവയും സഹകരിച്ചു. നഗര പ്രദേശങ്ങളിൽ നിന്ന് ഒഴുക്കി വിടുന്നതും കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നതുമായ ആർസനിക്, കാഡ്മിയം പോലുള്ള ഘനലോഹങ്ങളെ ആഗിരണം ചെയ്യാൻ ചുള്ളിക്കണ്ടലിന് കഴിവുണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു. ചെടിയുടെ വളർച്ചയെ ബാധിക്കാതെ ഇവ വലിച്ചെടുത്ത് സൂക്ഷിക്കാൻ ചുള്ളിക്കണ്ടലിന് കഴിയുമെന്നതാണ് പ്രത്യേകത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |