# ഗ്രാമീണ യാത്രാദുരിതം പരിഹരിക്കാൻ
കെ.എസ്.ആർ.ടി.സിയുടെ പൊടിക്കൈ
കോഴിക്കോട്: ഇന്ധനം നിറയ്ക്കാൻ ഒരുക്കമാണോ ? എങ്കിൽ നിങ്ങൾക്കും കിട്ടും ഗ്രാമവണ്ടി !. ഗ്രാമങ്ങളിലെ യാത്രാ ദുരിതം പരിഹരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി നടപ്പാക്കുന്ന ഗ്രാമവണ്ടികൾ എപ്രിലിൽ സർവീസ് തുടങ്ങാനിരിക്കെ അന്തിമ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വിവിധ ജില്ലകളുടെ ആവശ്യം പരിഗണിച്ചാണ് യോഗം വിളിച്ചിരിക്കുന്നത്. ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാനത്തെ മുഴുവൻ ഡി.ടി.ഒമാരും പങ്കടുക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിലുണ്ടാവും.
ബസ് സർവീസ് ഇല്ലാത്ത ഗ്രാമങ്ങളിലെ യാത്രാദുരിതത്തിന് പരിഹാരം കാണുകയാണ് ഗ്രാമവണ്ടി കൊണ്ട് കെ.എസ്.ആർ.ടി.സി ലക്ഷ്യംവയ്ക്കുന്നത്. ഇന്ധനച്ചെലവ് ഗ്രാമപഞ്ചായത്തുകൾ വഹിക്കണം. ബസ് പരിപാലനവും ജീവക്കാർക്കുള്ള ശമ്പളവും ടിക്കറ്റ് വരുമാനം ഉപയോഗിച്ചായിരിക്കും. പൊതുഗതാഗതം ശക്തിപ്പെടുത്താനും സാധാരണക്കാർക്ക് ചുരുങ്ങിയ ചെലവിൽ യാത്ര ഉറപ്പുവരുത്താനും ഇതിലൂടെ കഴിയുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്കുകൂട്ടൽ.
സ്വകാര്യ മിനി ബസ് സർവീസ് നടത്തുന്ന റൂട്ടുകളിലും കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടിയുണ്ടാകും. സംസ്ഥാനത്ത് നാനൂറിലധികം അധിക സർവീസുകൾ പദ്ധതിപ്രകാരം നടത്താനാവുമെന്നാണ് പ്രതീക്ഷ. കട്ടപ്പുറത്തായ ബസുകൾ നന്നാക്കി ഗ്രാമീണ സർവീസുകൾക്ക് ഉപയോഗപ്പെടുത്തും. നാല് കിലോമീറ്ററിന് ഒരു ലിറ്റർ ഡീസൽ എന്ന കണക്കിലാണ് പഞ്ചായത്തുകൾ കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ടത്. ഡീസൽ പഞ്ചായത്തുകൾക്ക് ഏതെങ്കിലും ബങ്കുകളുമായി സഹകരിച്ച് നൽകാം. കെ.എസ്.ആർ.ടി.സിയുടെ ബങ്കിൽ നിന്ന് ഇന്ധനം നിറയ്ക്കുകയാണെങ്കിൽ അതിന്റെ പണം തദ്ദേശ സ്വയംഭരണ വകുപ്പ് നൽകണം.
കോഴിക്കോടിന് പ്രിയമില്ല !
കോഴിക്കോട്: ഗ്രാമീണ ജനതയുടെ യാത്രാദുരിതത്തിന് പരിഹാരമാവുന്ന ഗ്രാമവണ്ടിയോട് കോഴിക്കോടിന് പ്രിയം കുറവ്. കണ്ണൂർ, വയനാട്, കാസർകോട്, മലപ്പുറം ജില്ലകളിൽ നിന്നെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഗ്രാമവണ്ടി വേണമെന്നാവശ്യപ്പെട്ടപ്പോൾ കോഴിക്കോട് കോർപ്പറേഷനിൽ നിന്നുമാത്രമാണ് ആറ് സർവീസുകൾക്ക് ആവശ്യപ്പെട്ടത്. അതേസമയം യാത്രാക്ലേശം രൂക്ഷമായ ജില്ലയുടെ മറ്റ് മേഖലയിലെ പഞ്ചായത്തുകളൊന്നും സർവീസിന് സമീപിച്ചില്ലെന്നാണ് അധികൃതർ പറയുന്നത്. ഇന്ധന ചെലവ് വഹിക്കേണ്ടതിനാലാണ് പലരും മടിച്ചുനിൽക്കുന്നത്. ചുരുങ്ങിയത് ദിവസം 3000രൂപയെങ്കിലും ഒരു ബസിന് പഞ്ചായത്തുകൾ മുടക്കണം. ബസുകളൊക്കെ റെഡിയാണ്. അവശ്യക്കാരായി പഞ്ചായത്തുകളോ കോർപ്പറേഷനുകളോ എത്തുന്ന മുറയ്ക്ക് സർവീസ് തുടങ്ങും. സർക്കാരിൽ നിന്നുള്ള അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |