കോഴിക്കോട്: പരാധീനതകളിൽ ശ്വാസംമുട്ടിയിരുന്ന ജില്ലാ ആയുർവേദ ആശുപത്രിക്ക് ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്. ആയുർവേദ ആശുപത്രിയുടെ ഭാഗമായി തലക്കുളത്തൂരിലെ പാലോറമലയിൽ 1.70 കോടി രൂപ ചെലവിൽ നിർമിച്ച വയോജന ചികിത്സാ കേന്ദ്രത്തിലേക്ക് ഫർണിച്ചർ വാങ്ങാൻ അരക്കോടി വകയിരുത്തി. വയോജന ക്ഷേമത്തിനായി നീക്കിവെച്ച ഫണ്ടിൽ നിന്നാണ് ഫർണിച്ചറിനായി ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് നിർമിച്ച കെട്ടിടത്തിൽ വയറിംഗ് ഉൾപ്പെടെ പൂർത്തിയാക്കാനുണ്ട്.
പൂനൂർ പുഴയിൽ കക്കോടി ഭാഗത്ത് പാർശ്വഭിത്തി കെട്ടാൻ നഗര സഞ്ചയനം പദ്ധതിയിൽ 1.30 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും അത്രയും തുക ലഭ്യമല്ലെന്ന് ഇറിഗേഷൻ വകുപ്പ് വ്യക്തമാക്കി. പദ്ധതി പ്രകാരം തുക ചെലവഴിക്കണമെന്ന് യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. കഴിഞ്ഞ രണ്ട് പ്രളയകാലത്തും കക്കോടി മേഖലയിൽ പുഴ കര കവിഞ്ഞൊഴുകി വലിയ നാശനഷ്ടങ്ങളും ദുരിതവുമുണ്ടായിരുന്നു.
അപേക്ഷ ലഭിക്കാത്തതിനാൽ കായക്കൊടി പഞ്ചായത്തിലെ മാതൃകാ അങ്കണവാടി പദ്ധതി ഒഴിവാക്കാൻ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ഇതിനായി വകയിരുത്തിയ 15 ലക്ഷം രൂപ വക മാറ്റും. തിരുവമ്പാടി, നാദാപുരം, നരിപ്പറ്റ പഞ്ചായത്തുകളിൽ പദ്ധതി പൂർത്തിയാക്കി. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ അഞ്ച് ലക്ഷവും ജില്ലാ പഞ്ചായത്ത് 15 ലക്ഷവുമാണ് പദ്ധതിക്ക് അനുവദിക്കുന്നത്.
വനിതാ കമ്മിഷൻ നടത്തിയ വനിതാ പാർലമെന്റിന്റെ ക്ഷണക്കത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് കളക്ടർക്കും കമ്മിഷൻ അംഗങ്ങൾക്കും താഴെ കൊടുത്തത് ചട്ടലംഘനമാണെന്ന് യു.ഡി.എഫിലെ ടി.പി.എം ഷറഫുന്നീസ ചൂണ്ടിക്കാട്ടി. എന്നാൽ അത് ചർച്ച ചെയ്യേണ്ടെന്നും തനിക്ക് പരാതിയില്ലെന്നുമായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ മറുപടി.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്. വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.സുരേന്ദ്രൻ, കെ.വി.റീന, വി.പി.ജമീല, സി.എം.യശോദ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |