രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
കുറ്റ്യാടി: മരുതോങ്കരയിലെ വലത് കര കനാൽ തകർന്ന് വ്യാപക നാശം. വീടുകളിൽ വെള്ളം കയറി. രണ്ട് വീട്ടുകാരെ മാറ്റി പാർപ്പിച്ചു. കുറ്റ്യാടി, മുള്ളൻകുന്ന് റോഡിനോട് ചേർന്ന് മുണ്ടകുറ്റി കെ.സി മുക്കിൽ കുറ്റ്യാടി ഇറിഗേഷൻ പ്രൊജക്റ്റിന്റെ ഭാഗമായ വലത്കര കനാലാണ് ഇന്നലെ അർദ്ധരാത്രിയോടെ തകർന്നത്. നാൽപത് മീറ്ററോളം നീളത്തിലാണ് കനാൽ പൊട്ടി തകർന്നത്. ശക്തമായ ഒഴുക്കിൽ പരിസരത്തെ വീടുകളിലും, റോഡിലും, കൃഷിഭൂമിയിലും ചെളിയും പാറക്കല്ലുകളും വന്നിടഞ്ഞു. റോഡുകളിൽ കനാലിന് തൊട്ടടുത്ത കുറ്റിയിൽ രവിയും കുടുംബവും യാദൃശ്ചികമായി രക്ഷപെടുകയായിരുന്നു. കനാലിൽ നിന്നും ഏകദേശം ഇരുന്നൂറ്റി അൻപത് ദൂരമകലെയുള്ള കാരങ്ങോട്ട് സജീവന്റെ വീടിന് കനത്ത ആഘാതമാണ് സംഭവിച്ചത്. മുണ്ടേശ്വരത്ത് സരോജിനി, കേളോത്ത് കുഞ്ഞമ്മദ്, കുറ്റിയിൽ അശോകൻ, കാവിൽ മൊയ്തു.കേളോത്ത് ബുഷ്റ എന്നിവരുടെ കൃഷിഭൂമിയിലും നാശനഷ്ടമുണ്ടായി. കനാലിൽ നിന്നും ഒഴുകിയെത്തിയ വെള്ളം കുറ്റ്യാടി മുള്ളൻകുന്ന് റോഡിന്റെ എതിർ ദിശയിലുള്ള വയലോരം ഹോട്ടലിലേക്കും വീടുകളിലേക്കും ഒഴുകി നാശ നഷ്ട്ടങ്ങൾ വരുത്തിയിട്ടുണ്ട്. ഹോട്ടലിന്റെ ഉൾവശത്ത്
പൂർണ്ണമായും ചെളി കെട്ടിക്കിടക്കുകയാണ്. കുറ്റ്യാടി മുള്ളൻകുന്ന് റോഡിലെ ചെളിയും മണ്ണും നാട്ടുകാർ ശുചീകരിച്ചു ഗതാഗത യോഗ്യമാക്കി. സമീപത്തെ ഓവ് ചാലുകളിൽ കനാലിൽ നിന്നും ഒഴുകി എത്തിയ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്.
നാൽപ്പത്തിയെട്ട് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കനാലിന്റെ പാർശ്വഭാഗങ്ങളിലെ ഭിത്തി ദുർബ്ബലമായ സ്ഥിതിയിലാണ്.പെരുവണ്ണാമുഴി ഡാമിന്റെ കനാലിലേക്കുള്ള ഷർട്ടർ താത്കാലികമായി അടച്ചാണ് പ്രശ്നം പരിഹരിച്ചത്. കനാൽ തകർന്നതോടെ വടകര താലൂക്കിലേക്കുള്ള ജലമൊഴുക്ക് നിറുത്തി വെച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |