പയ്യോളി: നൂറു വർഷങ്ങൾക്കു ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിഷ്ഠ നിർവഹിച്ച തന്ത്രി എന്ന പേരിൽ അറിയപ്പെടാനുള്ള യജ്ഞത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പരിഹസിച്ചു.
ജനങ്ങളുടെ പ്രതിഷേധം വകവെക്കാതെ മഞ്ഞക്കല്ലുകൾ പരക്കെ പ്രതിഷ്ഠിക്കാനാണ് ഭാവമെങ്കിൽ അത് കേരളത്തിൽ നടപ്പാക്കാൻ ബി.ജെ.പി അനുവദിക്കില്ല. പിണറായിയുടെ അഹങ്കാരത്തിന്റെ ശേഷിപ്പായി കെ റെയിൽ അവസാനിക്കും.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ നയിക്കുന്ന കെ റെയിൽ വിരുദ്ധ പദയാത്രയുടെ സമാപന സമ്മേളനം ഇന്നലെ പയ്യോളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പരിസ്ഥിതി ആകെ തകർത്ത്, വൻമതിൽ കെട്ടി കേരളത്തെ രണ്ടായി പിളർത്തുന്ന ഏർപ്പാടിന് ജനങ്ങൾ ഒപ്പമില്ല.
സർക്കാർ വ്യാജ പ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സി.പി.എം ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്താമെന്നു കരുതേണ്ട. കേരളത്തിൽ അനധികൃതമായി നാട്ടിയ മുഴുവൻ കുറ്റികളും പിഴുത് സെക്രട്ടറിയേറ്റ് പടിക്കൽ എത്തിക്കുന്നതുപോലുള്ള സമരത്തിന് ബി.ജെ.പി തയ്യാറാകുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ചടങ്ങിൽ പയ്യോളി മണ്ഡലം പ്രസിഡന്റ് എ.കെ.ബൈജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ, സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.വിജയലക്ഷ്മി, കെ.സി.രാജീവൻ,കെ.സുനിൽകുമാർ, എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി നന്തി ബസാറിൽ സംസ്ഥാന സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത് അഡ്വ.വി.കെ.സജീവന് പതാക കൈമാറി. നേതാക്കളായ എം.സി.ശശീന്ദ്രൻ,വി.കെ.ജയൻ,ഗിരീഷ് തേവളളി,രാമദാസ് മണലേരി, പ്രശോഭ് കോട്ടൂളി, കെ.പി.വിജയലക്ഷ്മി,എൻ.പി.രാമദാസ്,ഹരിദാസ് പൊക്കിണാരി, ടി.രനീഷ്,ടി.ദേവദാസ്,ടി.ചക്രായുധൻ, സ്‌മിത ലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |