കോഴിക്കോട്: ഏഴു മണിക്കൂറോളം നീണ്ട കോർപ്പറേഷൻ ബഡ്ജറ്റ് ചർച്ചയിൽ നിറഞ്ഞു നിന്നത് വികസനവും വികസന മുരടിപ്പും കെ റെയിലും. നഗരത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാവുന്ന ബഡ്ജറ്റാണ് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അവതരിപ്പിച്ചതെന്ന് ഭരണപക്ഷ കൗൺസിലർമാർ പറഞ്ഞു. എന്നാൽ വികസന മുരടിപ്പും ആവർത്തന വിരസവുമാണ് ബഡ്ജറ്റെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. കേന്ദ്ര പദ്ധതികൾ നടപ്പാക്കുമ്പോഴും കേന്ദ്ര സർക്കാറിനെ ഇകഴ്ത്തിക്കാട്ടുകയാണ് ബഡ്ജറ്റിലെന്ന് ബി.ജെ.പി അംഗങ്ങൾ ആരോപിച്ചു. കെ റെയിൽ ഭൂമി ഏറ്റെടുക്കുന്ന വിഷയവും ചൂടുള്ള ചർച്ചയായി. ബഡ്ജറ്റ് അംഗീകരിക്കുന്നതിന് ഇന്ന് വീണ്ടും കൗൺസിൽ യോഗം ചേരും.
യാഥാർത്ഥ്യ ബോധമില്ലാത്ത ബഡ്ജറ്റാണെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത ആരോപിച്ചു. സ്ത്രീ ശാക്തീകരണത്തെപ്പറ്റി പറയുമ്പോൾ പൂട്ടിയ മഹിളാ മാളാണ് ഓർമ്മവരുന്നതെന്ന് അവർ പരിഹസിച്ചു.
പ്രതിസന്ധികൾ എന്തുണ്ടായാലും എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.സി.രാജൻ പറഞ്ഞു. അഴക് ഉൾപ്പടെയുള്ള എല്ലാ പദ്ധതികളും കൃത്യമായ ആസൂത്രണത്തോടെയാണ് നടപ്പാക്കുകയെന്ന് ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഡോ.എസ്.ജയശ്രീ പറഞ്ഞു. സ്ത്രീകൾക്ക് നല്ല പരിഗണനയാണ് ബഡ്ജറ്റിൽ ഉള്ളതെന്ന് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഒ.പി.ഷിജിന പറഞ്ഞു. വിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ടാവുന്ന ബഡ്ജറ്റാണെന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സി.രേഖ പറഞ്ഞു. പ്രതിപക്ഷം ഭരണത്തുടർച്ച പേടിച്ച് അനാവശ്യ ആരോപണം ഉന്നയിക്കുകയാണെന്ന് നഗരാസൂത്രണ സ്ഥിരംസമിതി അദ്ധ്യക്ഷ കെ. കൃഷ്ണകുമാരി പറഞ്ഞു. ബഡ്ജറ്റ് പ്രസംഗത്തിൽ കേന്ദ്രത്തെ ഇകഴ്ത്തുന്നത് ഒഴിവാക്കണമെന്ന് ബി.ജെ.പി അംഗം ടി. രനീഷ് ആവശ്യപ്പെട്ടു.
കെ റെയിലുമായി ബന്ധപ്പട്ടും ആരോപണ പ്രത്യാരോപണമുയർന്നു. ജനങ്ങളെ കുടിയൊഴിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.
കെ റെയിലുമായി ബന്ധപ്പെട്ട് ധിക്കാരപരമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ നവ്യ ഹരിദാസ് പറഞ്ഞു. കെ റെയിലിന്റെ കാര്യത്തിൽ ആത്മപരിശോധന വേണമെന്ന് കെ.മൊയ്തീൻകോയയും എസ്.കെ.അബൂബക്കറും ആവശ്യപ്പെട്ടു. വികസന വിരോധികളാണ് കെ റെയിലിനെ എതിർക്കുന്നതെന്ന് സി.പി.ഐ അംഗവും നികുതി അപ്പീൽ സ്ഥിരംസമിതി അദ്ധ്യക്ഷനുമായ പി.കെ. നാസർ ആരോപിച്ചു. എസ്.ടി.പിയ്ക്കെതിരെ പ്രതിഷേധം കനക്കുമ്പോഴും തന്റെ വാർഡിൽ എസ്.ടി.പി സ്ഥാപിക്കണമെന്ന ആവശ്യവുമായി കൗൺസിലർ രംഗത്ത് വന്നു. ആഴ്ചവട്ടത്തെ കൗൺസിലർ എൻ.സി. മോയിൻകുട്ടിയാണ് ആവശ്യം ഉന്നയിച്ചത്. കോർപ്പറേഷനിലെ ചില ഉദ്യോഗസ്ഥർ വികസനത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ബഡ്ജറ്റ് ബാഹുബലി സിനിമ കണ്ടതു പോലെയാണെന്നും ഗ്രാഫിക്‌സ് മാത്രമാണെന്നും എം.സി.സുധാമണി പരിഹസിച്ചു. നഗരത്തിൽ ഡയാലിസിസ് സെന്ററുകൾ, ഇടിയങ്ങരയിലെ ടി.ബി.സെന്റർ തുറക്കുക, വാർഡുകൾ മെഡിക്കൽ ക്യാമ്പുകൾ നടത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ ഡോ.പി.എൻ.അജിത മുന്നോട്ടുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |