# നഗര സൗന്ദര്യവത്കരണം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യും
രാമനാട്ടുകര: 6.66 കോടി ചെലവിൽ നിർമ്മാണം പൂർത്തിയായ രാമനാട്ടുകര നഗര സൗന്ദര്യവത്കരണ പദ്ധതി നാളെ വൈകീട്ട് 4ന് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.
അങ്ങാടിയുടെ ഹൃദയഭാഗത്ത് പൊലീസ് എയ്ഡ് പോസ്റ്റിനോട് ചേർന്ന് നിർമ്മിച്ച മിനി പാർക്ക് രാമനാട്ടുകര മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി എ അസീസിന്റെ പേരിലായിരിക്കും അറിയപ്പെടുക. പാർക്കിൽ ഇരിപ്പിടങ്ങളും ലൈറ്റുകളും സ്ഥാപിച്ചു. രാത്രികാലത്ത് അങ്ങാടി കൂടുതൽ മനോഹരമാക്കുന്നതിന് നാല് ഹൈമാസ്റ്റ് ലൈറ്റുകളും 39 പുതിയ തെരുവു വിളക്കുകളും സ്ഥാപിച്ചു.
വാഹന പാർക്കിംഗ് ക്രമീകരിക്കുന്നതിന് നഗരസഭ, പൊലീസ്, മോട്ടോർ വാഹനവകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവ ചേർന്നു പദ്ധതി തയ്യാറാക്കി. നഗര സൗന്ദര്യവത്കരണ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ ഇവ യാഥാർത്ഥ്യമാകും. അങ്ങാടി സി.സി.ടി.വി. വലയത്തിലാക്കുന്നതിന്റെ ഭാഗമായി ഒന്നാംഘട്ടത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി സഹകരിച്ച് കാമറകൾ സ്ഥാപിക്കും. അങ്ങാടിയിൽ ഏറ്റവും ദുരിതമായിരുന്നത് ഓടയും നടപ്പാതയും ഇല്ലാത്തതായിരുന്നു. അങ്ങാടിയുടെ പടിഞ്ഞാറുഭാഗത്ത് ചെത്തുപാലം തോട് മുതൽ ദേശീയപാത യൂണിവേഴ്‌സിറ്റി റോഡിൽ തോട്ടുങ്ങൽ വരെയും എയർപോർട്ട് റോഡിൽ പഴയ മിനിസ്റ്റേഡിയം വരെയും ഓട നിർമിച്ചു.
ദേശീയപാതയ്ക്ക് സമീപത്തെ ഒഴിഞ്ഞസ്ഥലത്ത് ഇന്റർലോക്ക് പാകി സുരക്ഷിതമാക്കിയതിനാൽ രാമനാട്ടുകര അങ്ങാടിയിൽ വാഹനപാർക്കിംഗിന് കൂടുതൽ സ്ഥലം ലഭിച്ചു. നടപ്പാതയിൽ സ്റ്റീൽ പൈപ്പ് കൊണ്ട് കൈവരികൾ സ്ഥാപിച്ചതിനാൽ പലസ്ഥലങ്ങളിലും റോഡിലൂടെയുള്ള കാൽനടയാത്ര കുറഞ്ഞു. 2003-ൽ സ്വകാര്യ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തത് മുതൽ ദേശീയപാതയിൽ ഡിവൈഡറില്ലാത്തതിനാൽ അപകടം പതിവായിരുന്നു. 19 വർഷത്തിനുള്ളിൽ ഒട്ടേറെപ്പേരാണ് ഇവിടെ അപകടത്തിൽ മരിച്ചത്. സൗന്ദര്യവത്കരണപദ്ധതിയിൽ ബസ് സ്റ്റാൻഡിന് മുന്നിൽ സ്ഥിരം ഡിവൈഡർ നിർമിക്കുകയും തെരുവുവിളക്കുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അലങ്കാരച്ചെടികൾ വെച്ച് മനോഹരവുമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |