ഒത്തൊരുമ തുടരണമെന്ന് അണികളുടെ വികാരം
കോഴിക്കോട്: കെ റെയിൽ സമരവും ബൂത്ത് തല പ്രവർത്തനങ്ങളും ജില്ലയിലെ ബി.ജെ.പിയിലെ ഗ്രൂപ്പിസത്തിന് കുറവ് വരുത്തിയെന്ന് അണികളുടെ വികാരം. ശക്തമായ വിഭാഗീയത നിലനിന്നിരുന്ന ജില്ലയിൽ മുമ്പത്തേക്കാൾ ഐക്യത്തോടെയാണ് ഇപ്പോഴത്തെ പ്രവർത്തനം. ഈ ഒത്തൊരുമ തുടരണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.
സ്വന്തം ജില്ലയിലെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാതിരുന്നത് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും രാഷ്ട്രീയമായി തിരിച്ചടിയായിരുന്നു. ഒറ്റക്കെട്ടായി കെ റെയിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഇറങ്ങിയതോടെ രാഷ്ട്രീയമായി മുന്നേറ്റമുണ്ടാക്കാനായി എന്ന വിലയിരുത്തലിലാണ് ബി.ജെ.പി.
സംഘടനാ പ്രവർത്തനങ്ങളിലും താഴെത്തട്ടിൽ ചലനം സൃഷ്ടിക്കാൻ സാധിച്ചെന്നാണ് ജില്ലാ നേതൃത്വം കരുതുന്നത്. ബി.ജെ.പി സ്ഥാപക ദിനത്തോടനുബന്ധിച്ച് നടക്കുന്ന ജനസമ്പർക്ക പരിപാടി സാമൂഹ്യനീതി പാക്ഷികം ജില്ലയിൽ പുരോഗമിക്കുകയാണ്. ഈ മാസം ആറു മുതൽ ആരംഭിച്ച പരിപാടി 20 വരെ തുടരുകയാണ്. ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി കിസാൻ സ്കീം, ഹർ ഘർ നൽസെ ജൽ, പോഷൺ അഭിയാൻ തുടങ്ങിയ കേന്ദ്രസർക്കാർ പദ്ധതികളുടെ വിശദീകരണവും പ്രചാരണവുമാണ് സമ്പർക്കം വഴി തുടരുന്നത്.
സമരങ്ങളിൽ പോലും ഒന്നിച്ച് പങ്കെടുക്കുന്നില്ലെന്ന ആരോപണമാണ് കെ റെയിൽ വിരുദ്ധ സമരങ്ങളിലൂടെ മറികടക്കാൻ ബി.ജെ.പിയ്ക്ക് സാധിച്ചത്. വി. മുരളീധരൻ, കൃഷ്ണദാസ് പക്ഷങ്ങൾ ഉണ്ടെങ്കിലും സമവായത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് നയിച്ച കെ റെയിൽ വിരുദ്ധ പദയാത്രയ്ക്ക് ഓളമുണ്ടാക്കാനായെന്ന് ബി.ജെ.പി കരുതുന്നു. സമരത്തിൽ യു.ഡി.എഫിനെ പിന്നിലാക്കാൻ ബി.ജെ.പിക്ക് സാധിച്ചു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൊയിലാണ്ടിയിൽ നടത്തിയ പ്രസംഗത്തിൽ ബി.ജെ.പിയുടെ കെ റെയിൽ വിരുദ്ധ സമരങ്ങൾക്കെതിരെ ആഞ്ഞടിച്ചതിന് കാരണം പ്രതിഷേധത്തിൽ ബി.ജെ.പി യു.ഡി.എഫിനെ മറികടന്നിനാലാണെന്നും ബി.ജെ.പി നേതാക്കൾ പറയുന്നു.
കെ റെയിൽ പ്രതിഷേധങ്ങൾ നടന്ന ഇടങ്ങളിലെല്ലാം ആദ്യമെത്താനും പ്രതിഷേധം ശക്തമാക്കാനും ബി.ജെ.പി പ്രവർത്തകർക്കും നേതാക്കൾക്കും സാധിക്കുകയും ചെയ്തിരുന്നു. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരടക്കം ബി.ജെ.പി പദയാത്രയ്ക്ക് എത്തിയിരുന്നു. കെ റെയിലിനെതിരായ പ്രതിഷേധം ശക്തമായി തുടരാൻ തന്നെയാണ് ബി.ജെ.പി തീരുമാനം.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ജില്ലയിൽ വലിയ നേട്ടം ഉണ്ടാക്കാൻ ബി.ജെ.പിയ്ക്ക് സാധിച്ചിരുന്നില്ല. ഇത് ജില്ലാനേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും തിരിച്ചടിയാവുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |