ഫറോക്ക്: ഓടു വ്യവസായത്തിന്റെ ഈറ്റില്ലമായ ഫറോക്കിലെ ആദ്യത്തെ ഓട്ടുകമ്പനിയായ കാലിക്കറ്റ് ടൈൽസ് ഓർമയിലേക്ക്. ചാലിയാർ തീരത്ത് ഏഴ് ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്തിതിരുന്ന ഈ കമ്പനി 2021 ഫെബ്രുവരിയിലാണ് പൊളിക്കാൻ തുടങ്ങിയത്. ഈ വർഷാവസാനത്തോടെ പൊളിക്കൽ പൂർത്തിയാവും.
1878ൽ കോയമ്പത്തൂർ സ്വദേശികളായ രണ്ടു ചെട്ട്യാർമാരാണ് കാലിക്കറ്റ് ടൈൽ കമ്പനി ആരംഭിച്ചത്. പിന്നീട് 1925ൽ ബാഗ്ലൂർ സ്വദേശിയായ നടരാജമുതലിയാർ, പി.എസ്.നായർ എന്നിവർ കമ്പനി വിലയ്ക്കു വാങ്ങി. അവസാനം കമ്പനി നടത്തിയിരുന്നത് പ്രമുഖ വ്യവസായിയായിരുന്ന എംഎ മുഹമ്മദാണ് . 1981ലാണ് ഇപ്പോഴത്തെ മാനേജ്മെന്റ് കമ്പനി ഏറ്റെടുത്തത്.
എട്ട് പ്രസ്സുകളും രണ്ട് ചൂളകളുമുള്ള കമ്പനിയിൽ 60 ലക്ഷം ഓടുകൾ വരെ നിർമ്മിച്ചിരുന്നു. ഏറ്റവും മികച്ച കമ്പനിയായി ഒരു കാലത്ത് അറിയപ്പെട്ടു. 300 ഓളം തൊഴിലാളികളുണ്ടായിരുന്നു. ക്വീൻസ് എന്ന ബ്രാൻഡിലാണ് ഓടുൾപ്പെടെ ആറോളം ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിച്ചിരുന്നത്. കാലം മാറിയപ്പോൾ സ്ഥിതിഗതികൾ മാറി. കളിമണ്ണ് കിട്ടാതായി. വിദേശ ഓടുകളുടെ ലഭ്യത മറ്റൊരു വെല്ലുവിളിയായി. ക്രമേണ എട്ട് പ്രസ്സുകളിൽ ആറെണ്ണത്തിന്റെ പ്രവർത്തനം നിലച്ചു. ചൂളകളിൽ ഒന്നു മാത്രമായി പ്രവർത്തനം. പ്രതിസന്ധി ഗുരുതരമായപ്പോൾ 2019 ഡിസംബറിൽ കമ്പനി പൂട്ടാൻ മാനേജ്മെന്റ് തീരുമാനിച്ചു. പിന്നീട് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കൊടുത്തു തീർത്ത് കമ്പനി പൊളിച്ചുമാറ്റാൻ തുടങ്ങി. കമ്പനിയുടെ മരം, കട്ട, യന്ത്രസാമഗ്രികൾ എന്നിവയെല്ലാം പൊളിച്ചു വിറ്റുകൊണ്ടിരിക്കുകയാണിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |