കോഴിക്കോട്: വനംവകുപ്പ് ജീവനക്കാരുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദമാകണമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കേരള ഫോറസ്റ്റ് ഡ്രൈവേഴ്‌സ് അസോസിയേഷൻ 38 മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ നിലനിൽപ്പിന് വേണ്ടിയാണ് വനം വന്യജീവി സംരക്ഷണമെന്ന ആശയത്തിലൂന്നി പ്രവർത്തിക്കണം. ജീവനക്കാരുടെ സംതൃപ്തി വകുപ്പിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രധാനമാണ്. വകുപ്പിൽ അടുത്തമാസം 50 വാഹനങ്ങൾ പുതുതായി അനുവദിക്കുമെന്നും 20 ഫോറസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനം ഊർജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കെ. ആർ. പ്രതാപ് അദ്ധ്യക്ഷത വഹിച്ചു. വനംവകുപ്പ് മേധാവി പി.കെ. കേശവൻ ചടങ്ങിൽ മുഖ്യാതിഥിയായി. ഗുഡ് സർവീസ് എൻട്രി ലഭിച്ചവരെയും സർവീസിൽ നിന്ന് വിരമിച്ചവരെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെയും നാഷണൽ ഫോറസ്റ്റ് മീറ്റിൽ വിജയികളായവരെയും ആദരിച്ചു. കോഴിക്കോട് ഡി.എഫ്.ഒ എം.രാജീവൻ, എം.കെ.രാജീവ് കമാർ, കൗൺസിലർ എസ്.കെ. അബൂബക്കർ, പി.ഡി. ബിജു, എം.കെ. ജയൻ, എ.സി. രാധാകൃഷ്ണൻ, കൃപവാര്യർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം തുറമുഖ പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |