കോഴിക്കോട്: ഹൃദയത്തിൽ മുഴയുമായെത്തിയ കാസർകോട് സ്വദേശിയായ അറുപതുകാരന് വടകര സഹകരണ ആശുപത്രിയിൽ പുതുജീവൻ. ഹൃദയത്തിലെ മുഴ നീക്കം ചെയ്യുകയും ബ്ലോക്ക് സംഭവിച്ച മൂന്ന് രക്തക്കുഴലുകളിൽ ബൈപ്പാസ് ശസ്ത്രക്രിയകൾ ഒരുമിച്ചു പൂർത്തിയാക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഞ്ചു മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് ഹൃദയത്തിലെ മുഴയും ബ്ലോക്കുകളും നീക്കിയത്. കാർഡിയോ തൊറാസിക് സർജറി വിഭാഗം മേധാവി ഡോ. ശ്യാം കെ അശോക്, കാർഡിയാക് അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. വിഘ്നേഷ് എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. ശ്വാസതടസം നേരിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയത്തിലെ മുഴ കണ്ടെത്തിയതും ചികിത്സയ്ക്കായി വടകര സഹകരണ ആശുപത്രിയിൽ എത്തിയതും. പതിനായിരത്തിൽ മൂന്നോ നാലോ പേർക്ക് മാത്രമേ ഹൃദയത്തിൽ മുഴകൾ വരാറുള്ളൂവെന്ന് ഡോ.ശ്യാം കെ അശോക് പറഞ്ഞു. ഹൃദയത്തിലെ നാല് അറകളിൽ ഒന്നിലേക്ക് രക്തം പമ്പ് ചെയ്യുന്നത് പൂർണമായും തടസമാകുന്ന തരത്തിൽ മുഴ വളർന്നിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം നാലാംദിവസം രോഗി വീട്ടിലേക്ക് മടങ്ങി. വാർത്താ സമ്മേളനത്തിൽ വടകര സഹകരണ ആശുപത്രി പ്രസിഡന്റ് ആർ. ഗോപാലൻ, വൈസ് പ്രസിഡന്റ് കെ. ശ്രീധരൻ, സെക്രട്ടറി പി.കെ.നിയാസ്, ഡോ. വിഘ്നേഷ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |