കോഴിക്കോട്: ബംഗളൂരു - കൊച്ചി റെയിൽപാതയുടെ ഭാഗമായ നിലമ്പൂർ-നഞ്ചൻകോട് പാത സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നതിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ നീലഗിരി - വയനാട് എൻ.എച്ച് റെയിൽവേ ആക്ഷൻ കമ്മിറ്റി. ഇതിന്റെ ഭാഗമായി ശനിയാഴ്ച്ച രാവിലെ 10. 30 മുതൽ കിഡ്സൺ കോർണറിൽ ധർണ സംഘടിപ്പിക്കും. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും . പരിസ്ഥിതി പ്രവർത്തകൻ സി. ആർ. നീലകണ്ഠൻ, ഐ. സി ബാലകൃഷ്ണൻ എം.എൽ.എ , ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ , വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ സംസാരിക്കും. കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്കുള്ള റെയിൽ യാത്ര സമയത്തിൽ 6 മണിക്കൂർ കുറയ്ക്കുന്ന നിലമ്പൂർ-നഞ്ചൻകോട് ലിങ്ക് പാത സംയുക്ത സംരംഭമായി നിർമ്മിക്കാൻ കേരള സർക്കാർ തീരുമാനമെടുത്തിരുന്നു. 2016ൽ കേന്ദ്ര അനുമതി ലഭിക്കുകയും 3000 കോടി രൂപയുടെ കേന്ദ്ര വിഹിതം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സർവേ നടത്താൻ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തിയത്. എന്നാൽ സംസ്ഥാന സർക്കാർ തലശ്ശേരി - മൈസൂർ റെയിൽപാതയിൽ അമിത താല്പര്യം എടുക്കുകയും നിലമ്പൂർ - നഞ്ചൻകോട് പാതയുടെ സർവേ നടപടികൾ സ്തംഭിപ്പിക്കുകയും ചെയ്തു. മുമ്പ് ആറു തവണ സർവേ നടത്തി പ്രായോഗികമല്ലെന്ന് കണ്ടെത്തിയ തലശ്ശേരി - മൈസൂർ റെയിൽപാതയ്ക്ക് വേണ്ടിയാണ് കേരള സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചത്. സർക്കാറിന്റെ പിടിവാശിയും സ്വജനപക്ഷപാതവുമാണ് നിലമ്പൂർ-നഞ്ചൻകോട് പാതയുടെ പ്രവൃത്തി മുടങ്ങാൻ കാരണമെന്ന് ആക്‌ഷൻ കമ്മിറ്റി കൺവീനർ അഡ്വ. ടി.എം റഷീദ്, സി. ഇ.ചാക്കുണ്ണി, കെ.എം.ബഷീർ, മോഹൻ നവരംഗ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |