കോഴിക്കോട്: മലബാറിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന കുറ്റ്യാടി - കണ്ണൂർ എയർപോർട്ട് റോഡ് നിർമാണം വൈകുന്നു. ടൗണുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ അലൈൻമെന്റിനെ ചൊല്ലിയുള്ള തർക്കമാണ് പദ്ധതി വൈകാൻ കാരണം.
1200 കോടി രൂപ ചെലവിൽ 53.13 കിലോമീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിലാണ് കേരള റോഡ് ഫണ്ട് ബോർഡ് റോഡ് നിർമിക്കുന്നത്. കോഴിക്കോട് ഗ്രാമീണ മേഖലയിലുള്ളവർക്ക് യാതൊരു ഗതാഗത തടസവുമില്ലാതെ വളരെ വേഗത്തിൽ കണ്ണൂർ അന്തർദേശീയ വിമാനത്താവളത്തിൽ എത്താൻ സാധിക്കുന്ന നാലുവരി പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി 38 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതോടൊപ്പം മുന്നൂറോളം കെട്ടിടങ്ങളും പൊളിച്ചുമാറ്റണം. ഇതിൽ മദ്രസ ഉൾപ്പെടെയുളള കെട്ടിടങ്ങളും ഉൾപ്പെടും. എന്നാൽ നാലുവരിപാതയുമായി ഈ മേഖലയിലെ ടൗണുകളുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ വീതിയെ ചൊല്ലിയുള്ള തർക്കമാണ് പദ്ധതി വൈകാൻ കാരണം.
ടൗണുകളെ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട റോഡിന്റെ വീതിയും 24 മീറ്ററിൽ തന്നെ വേണമെന്നാണ് കേരള റോഡ് ഫണ്ട് ബോർഡിന്റെ തീരുമാനം. ഇതിനെ വ്യാപാരികൾ എതിർക്കുകയാണ്. ടൗണുകളിലും 24 മീറ്ററിൽ തന്നെ റോഡ് വികസിപ്പിച്ചാൽ വ്യാപാര സ്ഥാപനങ്ങൾ മുഴുവൻ പൊളിച്ച് മാറ്റേണ്ടി വരും . ഇത് നൂറുകണക്കിന് വ്യാപാരികളെ വഴിയാധാരമാക്കും. അതുകൊണ്ട് ടൗൺ മേഖലയിലെ റോഡുകളുടെ വീതി 12 മീറ്ററാക്കി ചുരുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കാൻ സാധിക്കില്ലെന്ന് ഇത് സംബന്ധിച്ച ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചകളിൽ കേരള റോഡ്സ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. തുടർന്ന് ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ചർച്ചകളുടെ വിശദാംശങ്ങൾ തിരുവനന്തപുരത്തെ പ്രധാന ഓഫീസിൽ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ അനുകൂലമായ തീരുമാനമെടുത്താൻ റോഡ് നിർമാണത്തിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |