കോഴിക്കോട്: മെഡിക്കൽ കോളേജിലെ ആർ.എസ്.ബി.വൈ കൗണ്ടറിൽ ജീവനക്കാരുടെ കുറവ് മൂലം ആർ.എസ്.ബി.വൈ കാർഡ് പുതുക്കാനെത്തുന്ന രോഗികൾ ബുദ്ധിമുട്ടുന്നു. ദിവസം മുഴുവൻ ക്യൂ നിന്നാലും കാർഡ് പുതുക്കാനാകുന്നില്ലെന്നാണ് ആരോപണം.
രാവിലെ എട്ടു മുതൽ വൈകിട്ട് നാലു വരെയാണ് കാർഡ് പുതുക്കി നൽകുക. ഒ.പി വിഭാഗത്തിനടുത്ത് പ്രവർത്തിക്കുന്ന കൗണ്ടറിൽ പലപ്പോഴും ഒരാൾ മാത്രമാണ് ഡാറ്റാ എൻട്രി ഓപ്പറേറ്ററായി ഉള്ളത്. ദിവസേന എത്തുന്ന നൂറിലധികം പേരിൽ 50-60 വരെ ആളുകൾക്കേ കാർഡ് പുതുക്കി നൽകാൻ കഴിയുന്നുള്ളൂ. രണ്ടുമണിയാകുമ്പോഴേയ്ക്കും പത്തുപേർ മാത്രം ക്യൂവിൽ നിന്നാൽ മതിയെന്നും മറ്റുള്ളവരോട് പിറ്റേന്ന് വരാനും പറയും. പത്തുപേരും തീർന്നാൽ നാലുമണിയാകുന്നതിന് മുമ്പെ ഓപ്പറേറ്റർ സ്ഥലം വിടുമെന്നാണ് ആരോപണം. ഇതിന്റെ പേരിൽ പലപ്പോഴും രോഗികളുടെ ബന്ധുക്കളും ജീവനക്കാരും തമ്മിൽ വഴക്കുമുണ്ടാകുന്നുണ്ട്. നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഉള്ളപ്പോഴും പുതുക്കൽ നടക്കില്ല.
മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്കാണ് കാർഡ് പുതുക്കി നൽകേണ്ടത്. ഇവർക്ക് കാർഡ് പുതുക്കിയാൽ മാത്രമേ പരിശോധനകൾക്കും മറ്റും വിധേയമാകാനും പരിശോധനകൾക്കുവേണ്ടിയുള്ള ക്യൂവിൽ നിൽക്കാനും കഴിയുകയുള്ളുൂ. രോഗികളെ ഡിസ്ചാർജ് ചെയ്യുമ്പോഴും ഇതേ കലാതാമസം നേരിടുന്നുണ്ട്.
എന്നാൽ പരാതികൾക്ക് ഇട വരുത്താറില്ലെന്നും സമയ പരിധി കഴിയുമ്പോൾ തിരിച്ചു പോകേണ്ടി വരുന്നവർക്ക് പിറ്റേന്ന് മുൻഗണന നൽകുന്നുണ്ടെന്നുമാണ് ജീവനക്കാർ പറയുന്നത്. ആരോഗ്യ ഇൻഷൂറസ് രജിസ്റ്റർ ചെയ്യാൻ അക്ഷയ വഴി കഴിയുമായിരുന്നെങ്കിലും ഈ സേവനം 2013ൽ നിറുത്തിയിരുന്നു.
@ ഇവർക്ക് തോന്നുംപടിയാണ് കൗണ്ടറിൽ ഇരിക്കുന്നത്. അക്ഷയകേന്ദ്രം വഴി കാർഡ് പുതുക്കി നൽകുന്നതിന് വഴിയുണ്ടാക്കണം -രോഗികളുടെ കൂട്ടിരിപ്പുകാർ
@ കൗണ്ടറിൽ ആറുപേരുണ്ട്. ഒരാളുടെ ക്ലെയിം പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിന് ഫയൽ പ്രോസസിംഗിന് തന്നെ 25-30 മിനുട്ട് വേണം. അതിന്റെ താമസമേ വരാറുള്ളു. ആരോപണം ശരിയല്ല. ജൂലായ് ഒന്നു മുതൽ അഡീഷണലായുള്ള സേവനങ്ങൾ നിലവിൽ വരുന്നുമുണ്ട്.
മുനീർ,
ഓഫീസർ ഇൻചാർജ്,
മെഡിക്കൽ കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |