കോഴിക്കോട്: മഴ കനത്തുപെയ്തതോടെ നഗരത്തിലെ റോഡുകൾ വെള്ളക്കെട്ടിലായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭവും രൂക്ഷമായി. ട്രോളിംഗ് നിരോധന സമയമായതിനാൽ ആളുകൾ കടലിൽപോകാത്തത് ആശ്വാസം. നഗരത്തിലെ വെള്ളക്കെട്ട് കാരണം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത് സ്‌കൂൾ കുട്ടികളെയടക്കമുള്ളവരെ പെരുവഴിയിലാക്കി. രാവിലെ മുതൽ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കനത്തമഴയായിരുന്നു. മലയോരമേഖലകളിലെല്ലാം പരക്കെ നാശമുണ്ടായിട്ടുണ്ട്. നഗരത്തിൽ പതിവുപോലെ സ്‌റ്റേഡിയംകോർണർ-ചിന്താവളപ്പ്‌റോഡ്, മാവൂർ റോഡ്, മാനാഞ്ചിറ കിഡ്‌സൺ കോർണർ പരിസരം എന്നിവിടങ്ങളിലെല്ലാം വലിയ വെള്ളക്കെട്ടാണ്. ബൈക്ക് യാത്രികരും ഓട്ടോകളുമെല്ലാം വെള്ളക്കെട്ടിൽ വലഞ്ഞു. ചിന്താവളപ്പിൽ ചില വണ്ടികൾ വെള്ളം കയറി ഓഫായിപ്പോയ സംഭവവുമുണ്ടായി.
മലയോരമേഖലയിലും വടകര, കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര ഭാഗങ്ങളിലുമെല്ലാം കനത്തമഴ തുടരുകയാണ്. മഴക്കാല പൂർവശുചീകരണം ഇത്തവണ വൈകിയതിനാൽ ഓടകൾ യഥാസമയം വൃത്തിയാക്കാത്തതും അതുമൂലം ഒഴുക്ക് തടസപ്പെട്ടതുമാണ് ഇത്തവണത്തെ വെള്ളക്കെട്ടിന് പ്രധാന കാരണം. രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ബൈപ്പാസ് ആറുവരിപ്പാതയാക്കലിന്റെ ഭാഗമായി വലിയതോതിൽ വയലുകളും പറമ്പുകളുമെല്ലാം മണ്ണിട്ട് നികത്തിയതും ഓടകളും തോടുകളുമെല്ലാം മണ്ണുവീണ് മൂടിയതുമെല്ലാം വെള്ളക്കെട്ടിന് ആക്കം കൂട്ടിയിട്ടുണ്ട്. കടൽക്ഷോഭത്തിൽ വലിയ നാശങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും മുഖദാർ, ബേപ്പൂർ, പള്ളിക്കണ്ടി, വെള്ളയിൽ, ഭട്ട് റോഡ്, വരയ്ക്കൽ, എലത്തൂർ ഭാഗങ്ങളിലെല്ലാം കടൽക്ഷോഭം രൂക്ഷമായതായാണ് റിപ്പോർട്ട്.
കാലവർഷം; കൺട്രോൾ
റൂമുകൾ തുറന്നു
കോഴിക്കോട്: കാലവർഷം ശക്തി പ്രാപിച്ചതിനാൽ അടുത്ത മൂന്നുദിവസം ജില്ലയിൽ വ്യാപക മഴയ്ക്ക് സാദ്ധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രത്യേകിച്ച് തീരദേശ മേഖലകളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴക്കെടുതി മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കൺട്രോൾ റൂമുകൾ ആരംഭിച്ചു. ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ 0495 2371002. ടോൾ ഫ്രീ 1077. താലൂക്ക് അടിസ്ഥാനത്തിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തിക്കും. കോഴിക്കോട് -04952372967, കൊയിലാണ്ടി -0496 2623100, 0496 2620235, വടകര -0496 2520361, താമരശ്ശേരി- 0495 2224088.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |